കോൺഗ്രസ്‌ പ്രസിഡന്‍റ്‌ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് വൈകിട്ട് 4 മണി വരെ; ഫലപ്രഖ്യാപനം 19 ന്

Jaihind Webdesk
Monday, October 17, 2022

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മല്ലികാർജുൻ ഖാർഗെയും  ശശി തരൂരും തമ്മിലാണ് മത്സരം. 22 വർഷങ്ങൾക്ക് ശേഷമാണ് പാർട്ടിയിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ പിസിസികളിലും എഐസിസി ആസ്ഥാനത്തും ഭാരത് ജോ‍ഡോ യാത്രയിലും സജ്ജമാക്കിയിട്ടുള്ള പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെയാണ് വോട്ടെടുപ്പ്. മൊത്തം 67 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

സ്ഥാനാർത്ഥികളുടെ പേര് അച്ചടിച്ച രഹസ്യ ബാലറ്റ് വഴിയാണ് വോട്ടെ‌ടുപ്പ്. എഐസിസി, വിവിധ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ എന്നിവ അംഗീകരിച്ച യോഗ്യതയുള്ള 9,308 കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമാണ് വോട്ടവകാശം.
കേരളത്തിൽ തിരുവനന്തപുരത്തു മാത്രമാണ് പോളിംഗ് സ്റ്റേഷൻ. ജി. പരമേശ്വര, വി.കെ അറിവഴകൻ എന്നിവരുടെ നേതൃത്വത്തിലാവും ഇവിടെ വോട്ടെടുപ്പ്.

ഏറ്റവും ഒടുവിൽ പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നത് 2000ലാണ്. അന്നു കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രണ്ടു പേരാണ് മത്സരിച്ചത്. സോണിയാ ഗാന്ധിയും ജിതേന്ദ്ര പ്രസാദും. 97 ശതമാനം വോട്ട് നേടി അന്നു സോണിയാ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടു. 2017ൽ രാഹുൽ ഗാന്ധിയെ ഏകപക്ഷീയമായാണ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. വൈകിട്ട് 4 മണിവരെയാണ് വോട്ടെടുപ്പ്. ഇതിനുശേഷം ബാലറ്റ് പെട്ടികൾ വിമാനമാർഗം ന്യൂഡൽഹിയിലെത്തിക്കും. 19 നാണ് വോട്ടെണ്ണൽ. പുതിയ കോൺഗ്രസ്‌ അധ്യക്ഷനേയും അന്ന് പ്രഖ്യാപിക്കും.