തദ്ദേശ സ്ഥാപനങ്ങളോടുള്ള സര്‍ക്കാര്‍ അവഗണന; കോൺഗ്രസ് പ്രതിഷേധ ധർണ്ണ 14 ന്

Jaihind Webdesk
Tuesday, February 6, 2024

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. കഴിഞ്ഞ ബജറ്റിൽ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകിയ പ്ലാൻ ഫണ്ടിന്റെയും മെയിൻ്റനൻസ് ഗ്രാൻ്റുകളുടെയും മൂന്നാം ഗഡു പദ്ധതിവർഷം തീരുവാൻ 54 ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും നൽകാതെ ഒളിച്ചു കളിക്കുന്ന സർക്കാരിനെതിരെയാണ് പ്രതിഷേധം. ഫെബ്രുവരി 14ന് ബുധനാഴ്ച പ്രതിഷേധ ധർണ്ണയും യോഗങ്ങളും നടത്തുമെന്ന് രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടന സംസ്ഥാന ചെയർമാൻ എം.മുരളി പറഞ്ഞു.

സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളിലും കോൺഗ്രസിന്റെ ജനപ്രതിനിധികളും, മുൻജനപ്രതിനിധികളും, പാർട്ടി നേതാക്കളുമാണ് പ്രതിഷേധിക്കുന്നത്.  പ്ലാൻ ഫണ്ടിന്റെ 1851 കോടിയും മെയിന്റനൻസ് ഗ്രാൻഡ് 1216 കോടിയുമായി 3067 കോടി രൂപയാണ് മൂന്നാം ഗഡുവായി ഡിസംബറിൽ നൽകേണ്ടിയിരുന്നത്. മൂന്ന് ഗഡുക്കളായി പ്ലാൻ ഫണ്ട് 5553 കോടി രൂപയും മെയിൻ്റനൻസ് ഗ്രാൻഡുകൾ 3648 കോടി രൂപയുമായി ആകെ 9201 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ ബജറ്റിൽ വകയിരുത്തിയിരുന്നത് . രണ്ടു ഗഡുക്കളായി 6134 കോടി രൂപ അനുവദിച്ചുവെങ്കിലും ട്രഷറി നിയന്ത്രണങ്ങൾ കാരണം ഇതിൻ്റെ 30% പോലും ഇതുവരെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിനിയോഗിക്കുവാൻ സർക്കാർ അനുവദിച്ചിട്ടില്ല. അധികാര വികേന്ദ്രീകരണ പ്രക്രിയയെയും പ്രാദേശിക വികസനത്തെയും എല്ലാ അർത്ഥത്തിലും അട്ടിമറിച്ച്, പുതിയ ബജറ്റിലും കഴിഞ്ഞവർഷ ബജറ്റിലേ തുപോലെ പണം വകയിരുത്തുന്ന വ്യർത്ഥ വ്യായാമാണ് നടത്തിയിരിക്കുതെന്നും ഇതിനെതിരെയുള്ള പ്രതിഷേധമാണ് ഫെബ്രുവരി 14 നടത്തുന്നതെന്നും മുരളി പറഞ്ഞു