ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റിനെ ഇന്നറിയാം. രാവിലെ 10 മണിയോടെ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. രണ്ട് മണിയോടെ പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കാനാവുമെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാർ മധുസൂദൻ മിസ്ത്രി അറിയിച്ചു. കർണാടകത്തിൽ നിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്ന് ശശി തരൂരും തമ്മിലായിരുന്നു മത്സരം.
തിങ്കളാഴ്ച വോട്ടെടുപ്പ് നടന്ന 68 ബൂത്തുകളിൽ നിന്നുള്ള ബാലറ്റ് പെട്ടികൾ എഐസിസി ആസ്ഥാനത്ത് എത്തിച്ചിരുന്നു. ഇന്നു രാവിലെ പത്തു മണിക്കു പുറത്തെടുക്കുന്ന പെട്ടികൾ സ്ഥാനാർത്ഥികളുടെയും അവരുടെ പോളിംഗ് ഏജന്‍റുമാരുടെയും സാന്നിധ്യത്തിൽ എണ്ണി തിട്ടപ്പെടുത്തും. പിന്നീട് പെട്ടികൾ തുറന്ന് വോട്ടുകൾ മുഴുവൻ ഒരുമിച്ചു കൂട്ടിക്കലർത്തും. ഇതിലൂടെ ഒരോ സംസ്ഥാനത്തുനിന്നും ലഭിച്ച വോട്ടുകൾ എത്രയെന്ന് അറിയാൻ കഴിയാതാവും. സുതാര്യതയും കെട്ടുറപ്പും ഉറപ്പ് വരുത്താനാണ് ഈ നടപടി. ഇതിനു ശേഷം നൂറ് ബാലറ്റ് പേപ്പറുകൾ വീതം ഒരോ കെട്ടാക്കി മാറ്റും. ഇതിനു ശേഷമാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആറു ടേബിളുകൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്. 138 വർഷത്തെ ചരിത്രത്തിനിടെ ആറാമത്തെ വോട്ടെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. 1939ൽ ഗാന്ധിജി നിർദേശിച്ച പട്ടാഭി സീതാരാമയ്യയെ നേതാജി സുഭാഷ് ചന്ദ്ര ബോസ് പരാജയപ്പെടുത്തിയതാണ് കോൺഗ്രസ് ചരിത്രത്തിലെ ആദ്യത്തെ തുറന്ന മത്സരം. 1950ൽ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു നിർദേശിച്ച ആചാര്യ കൃപലാനിയെ സർദാർ വല്ലഭ് ബായി പട്ടേൽ നിർദേശിച്ച പുരുഷോത്തം ദാസ് ടണ്ടൻ പരാജയപ്പെടുത്തി. 1977 ൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.കെ ബറുവ രാജിവെച്ച ഒഴിവിൽ ത്രികോണ മത്സരമാണ് നടന്നത്. അന്നു സിദ്ധാർഥ ശങ്കർ റേ, കരൺ സിംഗ് എന്നിവരെ പരാജയപ്പെടുത്തി കെ. ബ്രഹ്മാനന്ദ റെഡ്ഡി പാർട്ടി പ്രസിഡന്‍റായി. 1997ലും ത്രികോണ മതസരമായിരുന്നു. സീതാറാം കേസരി, ശരദ് പവാർ, രാജേഷ് പൈലറ്റ് എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ. പിന്നാക്ക വിഭാഗത്തിൽ പെട്ട സീതാറാം കേസരി വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയിൽ അവസാനം വോട്ടെടുപ്പ് നടന്നത് 2000ലാണ്. അന്ന് സോണിയ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദാണ് മത്സരിച്ചത്. വൻഭൂരിപക്ഷത്തോടെ സോണിയാ ഗാന്ധി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
22 വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന തെരഞ്ഞെടുപ്പ് ഏവരും ആവേശത്തോടെയാണ് ഏവരും സ്വീകരിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 98-ാമത്തെ പ്രസിഡന്‍റിനെ ഇന്നറിയാനാകും. ഇതുവരെ 87 പേരാണ് പാർട്ടി അധ്യക്ഷന്മാരായിട്ടുള്ളത്. പത്തു പേർ ഒന്നിലധികം തവണ പ്രസിഡന്‍റുമാരായിട്ടുണ്ട്.