സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം, പ്രതിവർഷം 1 ലക്ഷം രൂപ; ‘മഹിളാ ന്യായ്’ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, March 13, 2024

 

ന്യൂഡല്‍ഹി: വമ്പന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50% സംവരണവും നിര്‍ധനരായ സത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം രൂപ ധനസഹായവും നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ‘മഹിളാ ന്യായ്’ ഗ്യാരന്‍റി എന്ന പേരില്‍ അഞ്ച് പദ്ധതികള്‍ ആണ് കോണ്‍ഗ്രസ് ബുധനാഴ്ച പ്രഖ്യാപിച്ചത്.

മഹാരാഷ്ട്രയിലെ ധൂലെയിൽ മഹിളാ മേളയുടെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. നിര്‍ധനരായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ, സർക്കാർ ജോലികളിൽ 50 ശതമാനം സംവരണം, സ്ത്രീകൾക്ക് ഹോസ്റ്റൽ എന്നിവ ഉൾപ്പെടെ അഞ്ച് ‘മഹിളാ ന്യായ് ഗ്യാരന്‍റി’യാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. ദരിദ്ര കുടുംബത്തിലെ ഒരു സ്ത്രീക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ,  കേന്ദ്ര സർക്കാർ‌ പുതുതായി നടത്തുന്ന നിയമനങ്ങളിൽ അമ്പത് ശതമാനം സംവരണം, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീകൾ എന്നിവരുടെ മാസശമ്പളത്തിൽ കേന്ദ്രസർക്കാരിന്‍റെ വിഹിതം ഇരട്ടിയാക്കും, സ്ത്രീകളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിയിക്കാനും അവ നടപ്പിലാക്കാനും ഓരോ പഞ്ചായത്തിലും തസ്തികകള്‍ രൂപീകരിക്കും, ഓരോ ജില്ലയിലും വനിതകൾക്ക് ചുരുങ്ങിയത് ഒരു ഹോസ്റ്റൽ, നിലവിലുള്ള വർക്കിംഗ് വിമൻ ഹോസ്റ്റലുകൾ ഇരട്ടിയാക്കും എന്നിങ്ങനെയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന മഹിളാ ന്യായ് ഗ്യാരന്‍റിയിലെ ഉറപ്പുകള്‍.

സെൻസസ് ഇല്ലാതെ വനിതാ സംവരണം കോൺഗ്രസ് നടപ്പിലാക്കുമെന്നും ചടങ്ങിൽ രാഹുൽ ഗാന്ധി പറഞ്ഞു. ‘നരേന്ദ്രമോദി വനിതാ സംവരണം ലോക്‌സഭയിൽ പാസാക്കി. എന്നാൽ, 10 വർഷത്തിനു ശേഷം നടക്കുന്ന സെൻസസിനു ശേഷം നിങ്ങൾക്ക് സംവരണം നൽകാമെന്നാണ് മോദി സഭയിൽ പറ‍ഞ്ഞത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ തന്നെ ഒരു സർവേയും കൂടാതെ സ്ത്രീകൾക്ക് സംവരണം നൽകും’ – രാഹുൽ ഗാന്ധി പറഞ്ഞു.

കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ വായ്പകൾ എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശതകോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഒരു വർഷത്തെ ബജറ്റ് 65,000 കോടി രൂപയാണ്. 24 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെ പണമാണ് ശതകോടീശ്വരന്മാർക്ക് നൽകിയതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.