ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. രാഹുല്‍ ഗാന്ധിയുടേതടക്കം 5 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ അജയ് മാക്കന്‍, മാണിക്കം ടാഗോര്‍ എംപി, മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചത്. ട്വിറ്ററിന് മോദി സർക്കാരിനെ ഭയമാണെന്നും നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ വിഫലമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
‘ഞങ്ങളുടെ നേതാക്കൾ ജയിലുകളിൽ അടയ്ക്കപ്പെട്ടപ്പോൾ ഭയപ്പെട്ടിരുന്നില്ല. പിന്നെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചാല്‍ ഞങ്ങൾ എങ്ങനെ ഭയപ്പെടും. ഞങ്ങൾ കോൺഗ്രസാണ്.. ഇത് ജനങ്ങളുടെ സന്ദേശമാണ്. ഞങ്ങൾ പോരാടും, പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും. ബലാത്സംഗത്തിന് ഇരയാകുന്ന കുട്ടിയ്ക്ക് നീതി ലഭിക്കാൻ ശബ്ദം ഉയർത്തുന്നത് കുറ്റകരമാണെങ്കിൽ ഞങ്ങൾ ഈ കുറ്റകൃത്യം നൂറു തവണ ചെയ്യും. സത്യം എപ്പോഴും വിജയിക്കും.’ – കോണ്‍ഗ്രസ് ഫേസ്ബുക്കില്‍ കുറിച്ചു.