പട്ടേലിനെതിരെ പ്രതിഷേധം ; ലക്ഷദ്വീപ് ബിജെപിയിൽ രാജി തുടരുന്നു ; ആന്ത്രോത്ത് ദ്വീപ് പ്രസിഡന്‍റ് രാജിവെച്ചു

Jaihind Webdesk
Sunday, June 13, 2021

കവരത്തി : അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയിൽ രാജി തുടരുന്നു. ആന്ത്രോത്ത് ദ്വീപ് ബിജെപി പ്രസിഡന്‍റ് സെയ്ദ് മുഹമ്മദ് മുസ്തഫ രാജിവെച്ചു. ബിജെപി പ്രാഥമിക അംഗത്വവും രാജിവയ്ക്കും. ജനങ്ങളുടെ പക്ഷത്തിനൊപ്പം നിൽക്കുന്നതിനാണ് രാജിയെന്ന് മുഹമ്മദ് മുസ്തഫ പറഞ്ഞു.

നേരത്തെ ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസിലും അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നടപടികളിലും പ്രതിഷേധിച്ച് നിരവധി നേതാക്കളും പ്രവർത്തകരും രാജിവെച്ചിരുന്നു. ഐഷ സുല്‍ത്താനയുടെ ജന്മനാടായ ചെത്ത്ലാത്ത് ദ്വീപില്‍ നിന്ന് മാത്രം 12 പേരാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ബി.ജെ.പി ലക്ഷദ്വീപ് സെക്രട്ടറി അബ്ദുൽ ഹമീദ്, സൈഫുള്ള, ജാബിർ സാലിഹത്ത് തുടങ്ങിവരാണ് പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും രാജിവെച്ചത്.

ഐഷക്കെതിരെ പരാതി നല്‍കിയ സംസ്ഥാന പ്രസിഡന്‍റിന്‍റെ ഏകപക്ഷീയമായ നീക്കത്തില്‍ പ്രതിഷേധിച്ചുകൂടിയാണ് കൂട്ടരാജി. ആന്ത്രോത്ത് അഗത്തി ദ്വീപുകളില്‍ നിന്നുള്ള പ്രമുഖരും പാര്‍ട്ടി വിട്ടു. ബിത്ര ദ്വീപ് പ്രസിഡന്‍റ് ഇസ്ഹാഖ് ഹമീദ് പാര്‍ട്ടിയോടുള്ള വിയോജിപ്പ് പരസ്യമാക്കി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിനാണ് ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തത്. അഡ്മിനിസ്ട്രേറ്ററുടെ ഏകധിപത്യ നടപടികളിൽ പ്രതിഷേധിച്ച് നേരത്തെയും ലക്ഷദ്വീപ് ബിജെപിയിൽ നിന്ന് നേതാക്കളും പ്രവർത്തകരും രാജിവെച്ചിരുന്നു.