പാര്‍ലമെന്ററി വ്യാമോഹം വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്ക ; പാര്‍ട്ടി വിദ്യാഭ്യാസം കുറയുന്നു; സിപിഎം അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശം

Jaihind News Bureau
Wednesday, April 2, 2025

പ്രവര്‍ത്തകര്‍ക്കിടയില്‍ പാര്‍ലമെന്ററി വ്യാമോഹം കൂടുന്നതായി സ്ഥാനങ്ങളോടുള്ള താത്പര്യം കൂടുന്നതായി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശം. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ പ്രവണത വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടു പറയുന്നു. തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലെ കാലതാമസത്തിലും അവലോകന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുണ്ട്. പാര്‍ട്ടി അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കേണ്ടതിന്റെ വിശദമായ പദ്ധതിയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നത്. .

പാര്‍ട്ടി കേഡര്‍മാരുടെ ഇടയില്‍ പാര്‍ലമെന്ററി സ്ഥാനങ്ങളോട് മുന്‍കാലങ്ങളെ അപേക്ഷിച്ച് നേതാക്കള്‍ക്കിടയില്‍ താല്‍പ്പര്യം വര്‍ധിക്കുന്നതായി അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രവണത ബഹുജനങ്ങള്‍ക്കും തൊഴിലാളി വര്‍ഗങ്ങള്‍ക്കുമിടയില്‍ പാര്‍ട്ടിയോടുളള് മമത കുറയ്ക്കുന്നു. നെഗറ്റീവ് ഫലമാണ് ഇതിന്റെ ഫലമായി ഉണ്ടാകുന്നത്. സാമ്പത്തികമായി സമ്പന്നരായ വര്‍ഗവുമായി ഏറെ അടുക്കുന്നതായും അധികാര കേന്ദ്രങ്ങളുമായി വിട്ടുവീഴ്ച ചെയ്യുന്നതായും പ്രവണതകള്‍ വര്‍ധിച്ചു വരുന്നു. സ്വാഭാവികമായും തൊഴിലാളിവര്‍ഗത്തോടുള്ള ഇത് സമീപനത്തെ ബാധിക്കുന്നുവെന്നും അവലോകന രേഖയില്‍ കുറ്റപ്പെടുത്തുന്നു.പാര്‍ട്ടി കേഡര്‍മാരില്‍ പാര്‍ട്ടി വിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ട് അടിവരയിടുന്നു.

പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തിയും രാഷ്ട്രീയ ഇടപെടല്‍ ശേഷിയും വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. പാര്‍ട്ടി മുമ്പ് പല അവസരങ്ങളിലായി നിരവധി രാഷ്ട്രീയ, സംഘടനാ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഇവ പാര്‍ട്ടിക്കുള്ളില്‍ മതിയായ ഗൗരവത്തോടെ നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ബഹുജന, വര്‍ഗ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത പിന്തുണ തെരഞ്ഞെടുപ്പ് നേട്ടങ്ങളാക്കി മാറ്റുന്നതില്‍ പാര്‍ട്ടി പരാജയപ്പെടുന്നു. വര്‍ഗീയ പ്രചാരണത്തെ ഫലപ്രദമായി നേരിടാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. അതേസമയം, തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി പാര്‍ട്ടി നയത്തില്‍ വിട്ടുവീഴ്ച പാടില്ല. വിവിധ പ്രദേശങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പാര്‍ട്ടി ശക്തമായി ഇടപെടണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ പതാക  ഉയര്‍ന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, മണിക് സര്‍ക്കാര്‍, എംഎ ബേബി, ബൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കള്‍ സന്നിഹിതരായിരുന്നു. പ്രതിനിധി സമ്മേളനം പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.