
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കേടായ ഫ്രീസറിൽ മൃതദേഹം സൂക്ഷിച്ചതായി പരാതി. മണിമല സ്വദേശിയായ നാല് പത്തഞ്ചുകാരൻ്റെ മൃതദേഹമാണ് കേടായത്.സംഭവത്തിൽ ഗ്രേഡ് 2 ജീവനക്കാരായ 2 പേർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് തൂങ്ങി മരിച്ച മണിമല സ്വദേശിയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാനായി എത്തിച്ചത്.ശനിയാഴ്ച രാവിലെ 9 മണിയോടെ പോസ്റ്റ്മോർട്ടത്തിന് കൊണ്ട് പോകാനായി പുറത്തെടുത്തപ്പോൾ മൃതദേഹം അഴുകാൻ തുടങ്ങിയതായി ശ്രദ്ധയിൽ പെടുകയായിരുന്നു.കടുത്ത ദുർഗന്ധമടക്കം അനുഭവപ്പെട്ടതോടെയാണ് മൃതദേഹം ഏറ്റുവാങ്ങാനെത്തിയവർക്ക് സംശയം തോന്നിയത്. ആളെ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മുഖവും, ശരീരവും വീർത്ത നിലയിലായിരുന്നുവെന്ന് വാർഡ് മെമ്പർ സജി ആൻ്റണി അടക്കമുള്ളവർ പറഞ്ഞു.
പ്രതിക്ഷേധമറിയിച്ച ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലെത്തിച്ചു .സംഭവത്തിൽ 2 ജീവനക്കാർക്ക് കുറ്റകരമായ അനാസ്ഥ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടന്ന് ആശുപത്രി സൂപ്രണ്ട് സാവൻ സാറാ മാത്യു അറിയിച്ചു.ഇവർക്കെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്തതായും അവർ പറഞ്ഞു. നിലവിൽ കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിൽ രണ്ട് യൂണിറ്റുകളിലായി എട്ട് മൃതദേഹങ്ങൾ സൂക്ഷിക്കാനാണ് സൗകര്യമുള്ളത്. ഇതിൽ നാല് ഫ്രീസറടങ്ങിയ ഒരു യൂണിറ്റ് പ്രവർത്തിക്കാത്ത നിലയിലാണ്. കേടായ മൃതദേഹം ഈ ഫ്രീസറിലായിരുന്നു സൂക്ഷിച്ചിരുന്നത്.