നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമാണെന്നും സര്‍ക്കാരിന്റെ 9 വര്‍ഷത്തെ ഭരണത്തെ ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യാനാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പ് ഉപയോഗിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പ്രതിപക്ഷം ഉയര്‍ത്തിയ, ജനങ്ങളെ ബാധിക്കുന്ന 7 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയോ പാര്‍ട്ടി നേതാക്കളോ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശമായ പ്രചരണ രീതിയായിരുന്നു ഇടതുപക്ഷം അവലംബിച്ചത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത കൊണ്ടു വരാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ആ വര്‍ഗീയത നിലമ്പൂരിന്റെ മണ്ണില്‍ വിലപോകില്ല. വര്‍ഗീയതയാണ് സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചരണ രീതി. നിലമ്പൂര്‍ തിരഞഅഞെടുപ്പിലും അത് തന്നെയാണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം തുടങ്ങിയ നേതാക്കളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ യുഡിഎഫ് ചൂണ്ടിക്കാണിച്ചു. മലയോര ജനതയെ യുഡിഎഫ് ചേര്‍ത്ത് നിര്‍ത്തും. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. കേരളത്തിന്റെ ധനപ്രതിസന്ധി, മലയോര ജനതയുടെ പ്രശ്നങ്ങള്‍ തുടങ്ങിയവ പരിഹരിക്കും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരണമെങ്കില്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കണം. ജനങ്ങളുടെ കണ്ണീരും സങ്കടവും മാറ്റാന്‍ വേണ്ടിയുള്ള തുടക്കമായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.