വിറകടുപ്പിലേക്ക് മടങ്ങി ഹോട്ടലുകൾ; എൽപിജി പ്രതിസന്ധിയിൽ ബദൽ മാർഗങ്ങൾ തേടി ഉടമകൾ.

Jaihind News Bureau
Saturday, March 14, 2026

 

സംസ്ഥാനത്ത് വാണിജ്യ പാചകവാതക (Commercial LPG) വിതരണത്തിലുണ്ടായ കടുത്ത പ്രതിസന്ധി ഹോട്ടൽ മേഖലയെ സ്തംഭനത്തിലേക്ക് നയിക്കുന്നു. എറണാകുളം ജില്ലയെയാണ് പ്രതിസന്ധി ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്. കൊച്ചി നഗരത്തിലെ എഴുപത് ശതമാനത്തോളം ഹോട്ടലുകൾ ഇതിനോടകം തന്നെ പ്രവർത്തനം നിർത്തിവെച്ചു.

കൈവശം സ്റ്റോക്കുണ്ടായിരുന്ന ഹോട്ടലുകളും നിലവിൽ പ്രതിസന്ധി നേരിടുകയാണ്. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ പല പ്രമുഖ ഹോട്ടലുകളും വിറകടുപ്പിലേക്ക് മാറാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇന്ന് രണ്ട് പ്രമുഖ ഹോട്ടലുകൾ വിറകടുപ്പ് ഉപയോഗിച്ച് പാചകം പുനരാരംഭിച്ചിട്ടുണ്ട്. എങ്കിലും ഭൂരിഭാഗം ഹോട്ടലുകൾക്കും നഗരപരിധിയിൽ വിറകടുപ്പുകൾ സജ്ജമാക്കുക എന്നത് പ്രായോഗികമല്ല.

ഹോട്ടലുകൾ പൂർണമായും പൂട്ടുന്നതോടെ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും നേരിടാനാണ് സാദ്ധ്യത.ചൈനീസ് വിഭവങ്ങൾ ലഭിക്കുന്ന മിക്ക ഹോട്ടലുകളും അടച്ചു. പലതരം വിഭവങ്ങൾ പാചകം ചെയ്യേണ്ടിവരുന്നതിനാൽ ഊണ് കിട്ടില്ല പകരം ബിരിയാണിയാണ്. വെജിറ്റേറിയൻ ഹോട്ടലുകളിൽ ഊണിന് പകരം ബിരിയാണിയായി.പെറോട്ട ഒരുമിച്ച് തയ്യാറാക്കി ചൂടാറാത്ത പാത്രങ്ങളിൽ വച്ചായി വില്പന. ദോശ, അപ്പം തുടങ്ങിയവയും കിട്ടില്ല. കാരവട, ഉള്ളിവട, പഴംപൊരി തുടങ്ങിയവയ്ക്കു പകരം ഉഴുന്നുവട മാത്രമാണ് ചായയ്ക്കൊപ്പം ലഭിക്കുന്നത്. ചായ മതിയാക്കിയ ഹോട്ടലുകളുമുണ്ട്.സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് വിവരം.