ലാവലിനോ സ്വർണ്ണക്കടത്തോ? വള്ളംകളി ക്ഷണത്തിന് പിന്നില്‍ സിപിഎം-ബിജെപി രഹസ്യബന്ധത്തിന് തെളിവെന്ന് പ്രതിപക്ഷ നേതാവ്

Saturday, August 27, 2022

കൊച്ചി: നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചത് സിപിഎം-ബിജെപി രഹസ്യ ബന്ധത്തിന്‍റെ തെളിവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലാവലിൻ കേസാണോ, സ്വർണ്ണക്കടത്ത് കേസാണോ ക്ഷണത്തിന് പ്രേരണയെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നെഹ്‌റു ട്രോഫി വള്ളം കളിക്ക് അമിത് ഷായെ ക്ഷണിച്ചത് വിസ്മയത്തോടെ കാണുന്നു. എന്‍.കെ പ്രേമചന്ദ്രൻ എംപി ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചപ്പോൾ സംഘിയെന്ന് വിളിച്ചു. ഏതു ചെകുത്താനുമായും കുട്ടുകൂടി കോൺഗ്രസിനെ തോൽപ്പിക്കുകയാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. മുഖ്യമന്ത്രിക്കെതിരായി ആരും പ്രതിക്കരിക്കില്ല. സിപിഐ സമ്മേളനങ്ങളിലെ പ്രതിഷേധങ്ങളിൽ പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.