
കാലാവസ്ഥാ മാറ്റമനുസരിച്ച് പനിബാധിതരും കൂടിവരികയാണ്.രാത്രിയിലും പുലർച്ചെയും തണുപ്പ്, പകൽ ചുട്ടുപൊള്ളുന്ന ചൂട്. ഇതാണിപ്പോൾ കാലാവസ്ഥയുടെ സ്വഭാവംചെറുചൂടോടെ തുടങ്ങുന്ന പനി. പിന്നെ വിറയലും ക്ഷീണവും. ചൂട് വിട്ടുമാറിയാലും കഫക്കെട്ടും, തലവേദനയും, ചുമയും മാറാൻ ആഴ്ചകളെടുക്കും. ശരാശരി ഒരു ദിവസം 500 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്.
അതേസമയം കുട്ടികളിൽ 6 ദിവസം വരെ പനി നീണ്ടു നിൽക്കുന്നതായി ശിശുരോഗവിദഗ്ദ്ധർ പറയുന്നു. കൊതുക് ശല്യം വർദ്ധിച്ചതോടെ ഡെങ്കിപ്പനിയുടെ ഭീഷണിയും നിലനിൽക്കുന്നു.
ഇപ്പോൾ പകൽ താപനില 30 – 35 ഡിഗ്രി സെൽഷ്യസ് ആണ്. ഈ സാഹചര്യത്തിൽ ദീർഘനേരം വെയിലേൽക്കുന്നത് ഒഴിവാക്കണം. ചൂട് കൂടിയതോടെ ചിക്കൻ പോക്സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിക്കൻ പോക്സ് ബാധിച്ചാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ആദ്യം വേണ്ടത് പൂർണ വിശ്രമമാണ്. ചൂടുവെള്ളം ധാരാളം കുടിക്കണം. കഫക്കെട്ടിൽ നിറവ്യത്യാസം വന്നാൽ ചികിത്സ തേടണം.