Manipur clash| മെയ്തി നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

Jaihind News Bureau
Sunday, June 8, 2025

ഇംഫാല്‍: മെയ്‌തെയ് സംഘടനയായ അരംബൈ തെംഗോലിന്റെ നേതാവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി. ഞായറാഴ്ചയും സംസ്ഥാനത്ത് സ്ഥിതിഗതികള്‍ മോശമായി തുടരുകയാണ്. ഇംഫാല്‍ താഴ്വരയിലെ അഞ്ച് ജില്ലകളില്‍ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

മണിപ്പൂരിലെ മെയ്തി വിഭാഗത്തിന്റെ ആക്ടിവിസ്റ്റ് സംഘടനയാണ് അരംബായ് ടെങ്കോള്‍. കുതിരപ്പട എന്നാണതിന്റെ അര്‍ത്ഥം മെയ്തികളുടെ ഒരു റാഡിക്കല്‍ സംഘടന, ധ12പധ13പ അല്ലെങ്കില്‍ ഒരു റാഡിക്കലൈസ്ഡ് സായുധ സഘടനകൂടിയാണിത് . മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബാല്‍, ബിഷ്ണുപൂര്‍, കക്ചിങ് എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളില്‍ മൊബൈല്‍ ഡാറ്റ, വിപിഎന്‍, വിസാറ്റ് ഉള്‍പ്പെടെയുള്ള എല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളും പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

നേതാവിന്റെ മോചനം ആവശ്യപ്പെട്ട് ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. ക്വാകെയ്തല്‍, ഉറിപോക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധക്കാര്‍ ടയറുകളും പഴയ ഫര്‍ണിച്ചറുകളും റോഡിലിട്ട് കത്തിച്ചു. തലസ്ഥാനത്തെ പലയിടങ്ങളിലും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായി. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുറൈ ലാംലോങ്ങില്‍ ഒരു ബസ് ജനക്കൂട്ടം അഗ്‌നിക്കിരയാക്കി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇംഫാലിലെ രാജ്ഭവനിലേക്കുള്ള വഴികളില്‍ കേന്ദ്രസേനയെ ഉള്‍പ്പെടെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ‘സാമൂഹിക വിരുദ്ധരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണം ഗുരുതരമായ സമാധാന ലംഘനവും മനുഷ്യജീവനും സ്വത്തിനും ഭീഷണിയുമുണ്ടെന്ന്’ ഇംഫാല്‍ വെസ്റ്റ് പോലീസ് സൂപ്രണ്ട് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവില്‍ പറയുന്നു.

പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) പ്രകാരമാണ് നിയന്ത്രണങ്ങള്‍. വകുപ്പ് 163(2) പ്രകാരം അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടം കൂടുന്നതും വടി, കല്ല്, തോക്ക് തുടങ്ങിയ ആയുധങ്ങള്‍ കൈവശം വെക്കുന്നതും ജില്ലാ ഭരണകൂടം നിരോധിച്ചു. ഇംഫാല്‍ ഈസ്റ്റില്‍ വകുപ്പ് 163(1) പ്രകാരം ശനിയാഴ്ച രാത്രി 10 മണി മുതല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അറസ്റ്റിലായ നേതാവിനെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നത് തടയാന്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകളും അവര്‍ തടഞ്ഞു.നേതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിഷേധക്കാര്‍ ഇംഫാല്‍ വിമാനത്താവളത്തിന്റെ ഗേറ്റ് ഉപരോധിച്ചു. ചിലയിടങ്ങളില്‍ അരംബൈ തെംഗോല്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ പ്രതിഷേധിച്ച് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് പ്രതീകാത്മകമായി പ്രതിഷേധിച്ചു.