
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും ദുഃഖവെള്ളിക്കും ശേഷം പ്രത്യാശയുടെയും ഉയിർപ്പിന്റെയും സന്ദേശവുമായി എത്തിയ ഈസ്റ്റർ ദിനത്തിൽ കേരളത്തിലെ പള്ളികളിലും വിപുലമായ ചടങ്ങുകളാണ് നടന്നത്. ലോകസമാധാനത്തിനായുള്ള ആഹ്വാനത്തിനൊപ്പം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നിർണ്ണായക ഓർമ്മപ്പെടുത്തലുകളും സഭാധ്യക്ഷന്മാരുടെ ഈസ്റ്റർ സന്ദേശങ്ങളിൽ ഇടംപിടിച്ചു.
അതേസമയം സംസ്ഥാനത്തെ വിവിധ പള്ളികളിൽ പാതിരാ കുർബാനയും ഉയിർപ്പ് ശുശ്രൂഷകളും ഭക്തിനിർഭരമായി നടന്നു. തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് മലങ്കര കത്തോലിക്കാ സഭ അദ്ധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമ്മികത്വം വഹിച്ചു. ഈസ്റ്റർ സന്ദേശത്തിനിടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. ഓരോരുത്തരും തങ്ങളുടെ മനഃസാക്ഷിക്കനുസരിച്ച് ഫലപ്രദമായി വോട്ട് രേഖപ്പെടുത്തണമെന്നും, എഫ്സിആര്എ (FCRA) നിയമത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങൾ പുറത്തുവരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഉയിർപ്പ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ലോകത്ത് സമാധാനം പുലരാൻ യുദ്ധങ്ങൾ അവസാനിക്കണമെന്ന വലിയ സന്ദേശമാണ് അദ്ദേഹം ഈസ്റ്റർ ദിനത്തിൽ പങ്കുവെച്ചത്.
കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകിയപ്പോൾ, കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.
യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത ഈസ്റ്റർ പ്രത്യാശയുടെ സന്ദേശമാണെന്ന് ഓർമ്മിപ്പിച്ചു. ലോകത്ത് യുദ്ധഭീതി വിതച്ച അസമാധാനത്തിന്റെ കാർമേഘം നീങ്ങി ശാന്തിയുടെ പുലരിയുണ്ടാകട്ടെയെന്ന് ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും ആശംസിച്ചു. ലോകം ആകെ ആകുലപ്പെടുന്ന സാഹചര്യത്തിൽ ദൈവസമാധാനം വ്യാപരിക്കട്ടെ എന്നായിരുന്നു സിഎസ്ഐ സഭാ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാന്റെ വാക്കുകൾ. പ്രാർത്ഥനാ നിർഭരമായ ചടങ്ങുകൾക്ക് ശേഷം വിശ്വാസികൾ ഈസ്റ്റർ വിരുന്നുകളിലേക്ക് കടന്നു.