ആലപ്പുഴ തലവടി സ്വദേശിയായ 48 കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഈ വര്‍ഷത്തെ രണ്ടാമത്തെ കോളറ കേസാണിത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും അവലോകനയോഗം ഉടന്‍ ചേരും. വിശദമായ പരിശോധന നടക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ രോഗി ഇപ്പോള്‍ ചികില്‍സയിലാണ്. തലവടിയിൽ സമീപവാസികളുടെ കിണറുകളിൽ നിന്നും മറ്റ് ജലസ്രോതസുകളിൽ നിന്നും വെള്ളത്തിന്‍റെ സാമ്പിളുകള്‍ ശേഖരിച്ചു.
കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസാണിത്. ഏപ്രിൽ 27ന് തിരുവനന്തപുരത്ത് കോളറ ബാധിച്ച കവടിയാര്‍ മുട്ടട സ്വദേശിയായ 63കാരൻ മരിച്ചത് ആശങ്കയുണ്ടാക്കിയിരുന്നു. കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു മരിച്ചയാള്‍. മരണാനന്തരം നടത്തിയ രക്തപരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.
എന്താണ് കോളറ രോഗം?
വിബ്രിയോ കോളറെ എന്ന ബാക്ടീരിയ ആണ് കോളറയ്ക്ക് രോഗം ഉണ്ടാക്കുന്നത്. ഈ ബാക്ടീരിയ മൂലം മലിനമാകുന്ന വെള്ളമോ ഭക്ഷണമോ ഉപയോഗിക്കുന്നതിലൂടെയാണ് രോഗം ഉണ്ടാകുന്നത്. ഇത് ശരീരത്തിലെ പ്രധാന ധാതുക്കളെ വേഗത്തില്‍ നശിപ്പിക്കുന്നതിനും നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാക്കും. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ രോഗം ബാധിക്കാം.
രോഗ ലക്ഷണങ്ങള്‍ എന്തൊക്കെ?
വയറിളക്കമാണ് പ്രധാന ലക്ഷണം. ഇത് മൂലം വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിക്കും. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആകുകയും മരണം വരെ സംഭവിക്കുകയും ചെയ്യാന്‍ സാധ്യത കൂടുതലാണ്. ശുദ്ധജലമോ ടോയ്ലറ്റ് സൗകര്യങ്ങളോ ലഭ്യമല്ലാത്ത പ്രദേശങ്ങളിലാണ് രോഗം പടരുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
1. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.
2. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
3. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത് മാത്രം കഴിക്കുക.
4. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേര്‍ത്ത് കുടിക്കരുത്.
5. ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും, ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
6 ആഹാരസാധനങ്ങള്‍ തുറന്ന് വയ്ക്കരുത്.
7. വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുക.
8. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ കുടിക്കുക.