പാലക്കാട് : അട്ടപ്പാടിയില്‍ പൊലീസ് അതിക്രമത്തിനിടെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ജില്ലാ പൊലീസ് മേധാവിക്കും ഷോളയൂര്‍ സി ഐക്കുമാണ് ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം.
അട്ടപ്പാടിയില്‍ ഊരുമൂപ്പനെയും മകനെയും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായാണ് പരാതി. ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. മുരുകന്‍റെ 17 വയസ്സുളള മകനെയും പൊലീസ് മർദ്ദിച്ചിരുന്നു. കുട്ടിയുടെ മുഖത്ത് പൊലീസ് അടിച്ചതായും പരാതിയുണ്ടായിരുന്നു. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയത്.