സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി കെ.ടി.ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം: കൊടിക്കുന്നില്‍ സുരേഷ് എം..പി

Jaihind Webdesk
Tuesday, October 22, 2019

കേരളത്തിലെ സര്‍വ്വകലാശാലാ പരീക്ഷകളില്‍ മാര്‍ക്ക് ദാനം നടത്തി ഉന്നതവിദ്യാഭ്യാസ രംഗമാകെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി.ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകാത്തത്, മാര്‍ക്ക് ദാനം നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.

മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ തെളിവുകള്‍ സഹിതം പുറത്തു വന്നിട്ടും അതിന്‍മേല്‍ നടപടി സ്വീകരിക്കാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിന്റെ പൊതു സമൂഹത്തെയാകെ ഞെട്ടിച്ച മാര്‍ക്ക് ദാനം നടത്തിയ മന്ത്രി, ഇക്കാര്യത്തില്‍ തനിക്ക് നിയമങ്ങളും ചട്ടങ്ങളും ബാധകമല്ലെന്ന് പരസ്യമായി പറഞ്ഞിരിക്കുകയാണ്. ഇപ്രകാരം സ്വജന പക്ഷപാതത്തിന് കൂട്ടു നില്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്.

പിണറായി സര്‍ക്കാരില്‍ മന്ത്രിമാരായിരിക്കുന്നവര്‍ എന്ത് അഴിമതി നടത്തിയാലും സ്വജനപക്ഷപാതം നടത്തിയാലും അവരെ സംരക്ഷിക്കാന്‍ യാതൊരു മടിയുമില്ലാത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് ധിക്കാരവും ധാര്‍ഷ്ട്യവും വെച്ചുപുലര്‍ത്തുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. എം.ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക്ദാനത്തെ തുടര്‍ന്ന് ഡോ.എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാലയിലും മാര്‍ക്ക് ദാനം നടത്താന്‍ മന്ത്രി നേരിട്ടിടപെട്ടതിന്റെ തെളിവുകള്‍ സഹിതം പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് തന്റെ ഭരണത്തില്‍ മന്ത്രിമാര്‍ക്ക് എന്തും ചെയ്യുവാനുള്ള ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ പറഞ്ഞു.