ആഗോള അയ്യപ്പസംഗമം വന്‍ അഴിമതി; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, February 12, 2026

കോട്ടയം: സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം വലിയ തോതിലുള്ള അഴിമതിക്കും വെട്ടിപ്പിനും വേദിയായെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉച്ചയ്ക്ക് മുന്‍പ് അവസാനിച്ച ഒരു പരിപാടിക്കായി ഏഴ് കോടി രൂപ ചെലവാക്കിയത് പകല്‍ക്കൊള്ളയാണെന്നും, ഇതില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. അയ്യപ്പസംഗമത്തിന്റെ കണക്കുകളില്‍ ഹൈക്കോടതി വിശദീകരണം തേടിയ സാഹചര്യത്തിലാണ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ ശക്തമായ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്.

ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വലിയ തോതിലുള്ള അഴിമതി നടക്കുന്നുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഇപ്പോള്‍ ഹൈക്കോടതിയും ശരിവെച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ഏഴ് കോടി രൂപ മുടക്കി നടത്തിയ സംഗമം പൂര്‍ണ്ണ പരാജയമായിരുന്നു. ഭക്തരുടെ പണവും ദേവസ്വം ബോര്‍ഡിന്റെ ഫണ്ടും ഇത്തരത്തില്‍ ധൂര്‍ത്തടിക്കാന്‍ ആര്‍ക്കാണ് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. മണ്ഡല-മകരവിളക്ക് കാലത്തെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത് ഗൗരവതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയ ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും വലിയ ക്രമക്കേടുകള്‍ നടന്നതായി ചെന്നിത്തല ആരോപിച്ചു. എത്ര പേര്‍ ഭക്ഷണം കഴിച്ചുവെന്നതിന് കൃത്യമായ കണക്കില്ലെന്നും, ഭക്ഷണത്തിന്റെ പേരില്‍ പോലും പണം വെട്ടിമൂടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുമെന്ന് പറഞ്ഞിട്ട് ഒടുവില്‍ ബോര്‍ഡിന്റെ തുക വന്‍തോതില്‍ ചിലവാക്കിയത് ദുരൂഹമാണ്.

സംഭവത്തില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ ധൂര്‍ത്തും അഴിമതിയും പുറത്തുകൊണ്ടുവരുന്നതിനായി പ്രതിപക്ഷം നിയമപരമായ പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.