SUNNY JOSEPH MLA| പെട്ടി പരിശോധിച്ചത് രാഷ്ട്രീയ ഗൂഢാലോചന; പോലീസ് നിലപാട് പക്ഷപാതപരം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Saturday, June 14, 2025

ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞ് പെട്ടി പരിശോധിച്ചതില്‍ രാഷ്ട്രീയ ഗൂഢോലോചനയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പോലീസ് പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നു. ജനപ്രതിനിധികള്‍ ആണെന്നറിഞ്ഞിട്ടും മനഃപൂര്‍വ്വം അപമാനിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലമ്പൂരില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയുന്നതായും സണ്ണി ജോസഫ് ആരോപിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും മണ്ഡലത്തില്‍ തമ്പടിച്ച് പ്രവര്‍ത്തിക്കുന്നു. യുഡിഎഫ് മുന്നോട്ടുവച്ച ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. മലപ്പുറത്ത് പലകുറി വന്നിട്ടും മുഖ്യമന്ത്രിയോ പൊതുമരാമത്ത് മന്ത്രിയോ ദേശീയപാത തകര്‍ന്ന സ്ഥലം സന്ദര്‍ശിച്ചില്ല. കോടികളുടെ അഴിമതിയും അശാസ്ത്രീയതയും ആണ് ദേശീയപാത തകര്‍ച്ചയിലുണ്ടായത്. ആശാസമരത്തെ അവഗണിക്കുന്ന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ പിആര്‍ എജന്‍സിയുടെ ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നു. മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ ജനങ്ങളെ അടച്ചാക്ഷേപിച്ചിരിക്കുകയാണ് അതിന് നിലമ്പൂരിലെ ജനത ബാലറ്റ് പേപ്പറിലൂടെ മറുപടി പറയുമെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂര്‍ വട പുറത്ത് ഷാഫി പറമ്പില്‍ എംപിയുടെ വാഹനം തടഞ്ഞാണ് പോലീസ് പരിശോധന നടത്തിയത്. വാഹനത്തില്‍ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. ചാര നിറത്തിലുള്ള പെട്ടിയില്‍ നിന്ന് വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് കണ്ടെത്തിയത്. വാഹനത്തില്‍ ഷാഫിക്കും രാഹുലിനും പുറമെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസും ഉണ്ടായിരുന്നു.