ചാത്തുണ്ണിയുടെ വിയോഗം കായിക രംഗത്തിന് വലിയ നഷ്ട്ടം; അനുശോചിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, June 12, 2024

 

തിരുവനന്തപുരം: കേരള മുന്‍ ഫുട്ബോൾ താരവും രാജ്യത്തെ ഇതിഹാസ പരിശീലകനുമായ ടി.കെ. ചാത്തുണ്ണിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇന്ത്യൻ ഫുട്ബോളിന്‍റെ ചരിത്രം പറയുമ്പോൾ അതിൽ മുൻനിരയിലുണ്ടാകും ടി.കെ. ചാത്തുണ്ണി. കളിക്കാരനായും പരിശീലകനായും നാല് പതിറ്റാണ്ടിലധികം കാലം ടി.കെ. ചാത്തുണ്ണി മൈതാനത്തുണ്ടായിരുന്നു. പരിശീലകനെന്ന നിലയിൽ സമാനതകളില്ലാത്ത നേട്ടങ്ങളാണ് ടി.കെ. ചാത്തുണ്ണിയുടെ പേരിലുള്ളതെന്ന് വി.ഡി. സതീശന്‍ കുറിച്ചു.

ഐ.എം. വിജയനും സി.വി. പാപ്പച്ചനും അടങ്ങുന്ന തലമുറയെ മികവിന്‍റെ ഉയരങ്ങളിൽ എത്തിച്ചതിൽ ടി.കെ. ചാത്തുണ്ണി എന്ന പരിശീലകന് വലിയ പങ്കുണ്ട്. ചാത്തുണ്ണിയുടെ വിയോഗം കായിക രംഗത്തിന് വലിയ നഷ്ട്ടമാണ്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്ന് വി.ഡി. സതീശന്‍ കുറിച്ചു.