Charlie Kirk dies| ട്രംപിന്റെ വിശ്വസ്തന്‍; ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചു

Jaihind News Bureau
Thursday, September 11, 2025

വലതുപക്ഷ ആക്ടിവിസ്റ്റും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയില്‍ ഒരു പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് പ്രമുഖ യാഥാസ്ഥിതിക രാഷ്ട്രീയ പ്രവര്‍ത്തകനും ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമായ ചാര്‍ലി കിര്‍ക്കിന് വെടിയേറ്റത്.

അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ‘അമേരിക്കന്‍ തിരിച്ചുവരവ്’ എന്നതടക്കമുള്ള മുദ്രാവാക്യങ്ങള്‍ പതിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. കിര്‍ക്ക് തന്റെ കഴുത്തില്‍ പിടിക്കുകയും രക്തം വാര്‍ന്നൊലിക്കുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരാവസ്ഥ മനസ്സിലായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെട്ടു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് ചാര്‍ലി കിര്‍ക്ക്. ഇന്ത്യയ്ക്കും, എച്ച് 1 ബി വിസകള്‍ക്കുമെതിരെ കടുത്ത നിലപാടുകള്‍ പ്രചരിപ്പിച്ചിരുന്നു. ഏറെ പ്രചാരമുള്ള പോഡ്കാസ്റ്റുകളുടെ അവതാരകനും കൂടിയായിരുന്നു ചാര്‍ലി. ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചു. യൂട്ടായിലെ ഓറമിലുള്ള യൂട്ടാ വാലി യൂണിവേഴ്സിറ്റിയില്‍ ഒരു കാമ്പസ് പരിപാടിയില്‍ തോക്ക് ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. വെടിയേല്‍ക്കുന്നതിന് തൊട്ടുമുമ്പ്, യു.എസിലെ ട്രാന്‍സ്ജെന്‍ഡര്‍ കൂട്ട വെടിവെപ്പുകളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് കിര്‍ക്ക് മറുപടി നല്‍കിയിരുന്നു.