CHANDY OOMEN| ഒടുവില്‍ കുഞ്ഞൂഞ്ഞിന്‍റെ മകന്‍ എത്തി നഫീസുമ്മയെ കാണാന്‍; ഒരു വര്‍ഷത്തിനുള്ളില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും, പെന്‍ഷന്‍ തുക അടക്കം കൃത്യമായി നല്‍കുമെന്നും വാക്ക് നല്‍കി

Jaihind News Bureau
Wednesday, June 25, 2025

ഒട്ടേറെ പേരുടെ ഹൃദയത്തില്‍ നിന്നാണ് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇറങ്ങിപ്പോയത് . ഏറ്റവും ജനപ്രിയനായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ പലരുടേയും ദുഃഖം ഇനിയും വിട്ടുമാറിയിട്ടില്ല . മലപ്പുറം തലമുണ്ട ആറ്റുപുറത്ത് നഫീസുമ്മ അവരിലൊരാളാണ്.

ഉമ്മന്‍ചാണ്ടിയെ പറ്റി പറയുമ്പോള്‍ നഫീസുമ്മയുടെ സ്വരം ഇപ്പോഴും ഈറനാവും. കടുത്ത ആരാധിക. സാമ്പത്തികമായി കഷ്ടപ്പെട്ട കാലത്ത് പെന്‍ഷന്‍ അനുവദിച്ചുതന്നതാണ് നഫീസുമ്മ മറക്കാത്തത്. ഉമ്മന്‍ ചാണ്ടിയെ എപ്പോഴെങ്കിലും കാണണമെന്നായിരുന്നു ആഗ്രഹമെങ്കിലും അതിന് സാധിച്ചില്ല. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ നിലമ്പൂരില്‍ പ്രചരണത്തിനായി എത്തിയെന്നറിഞ്ഞപ്പോള്‍ മുതല്‍ അദ്ദേഹത്തെ ഒന്നു കാണണമെന്നായി ആഗ്രഹം.

വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ അലട്ടുന്ന നഫീസുമ്മയ്‌ക്കൊപ്പം ശാരീരികമായി പരിമിതികളുള്ള മകന്‍ ജമാലുമുണ്ട്. ഇവരെ കാണാനായി തലമുണ്ട ആറ്റുപുറത്ത് വീടിന്റെ പടി കയറി കുഞ്ഞൂഞ്ഞിന്റെ മകന്‍ ചാണ്ടി ഉമ്മനെത്തി ഇരുവരുമായി വിശേഷങ്ങള്‍ പങ്കിട്ടു.

ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം വി.കെ.എ. മജീദാണ് ഈ കൂടിക്കാഴ്ച ഒരുക്കിയത്. നിലമ്പൂര്‍ പ്രചരണത്തിനിടെ മജീദിനോട് ഉമ്മ തന്റെ ആഗ്രഹം പങ്കുവെച്ചു. എടപ്പാളില്‍ പൊതുപരിപാടിക്കെത്തിയപ്പോള്‍ ചാണ്ടി ഉമ്മനെ മജീദ് ഈ കാര്യമറിയിച്ചു. ഒട്ടേറെ തിരക്കുകള്‍ക്കിടയിലും പിതാവിന്റെ ആരാധികയുടെ ആഗ്രഹം സാധിക്കാതെപോകാന്‍ ചാണ്ടി ഉമ്മനായില്ല.

നഫീസുമ്മയുടെ വിശേഷങ്ങളും പരാതികളും കേട്ടു. ഒരു വര്‍ഷത്തിനകം നമ്മുടെ സര്‍ക്കാര്‍ വരും അപ്പോള്‍ പെന്‍ഷന്‍ തുകയെല്ലാം കൃത്യമായി എത്തിക്കുമെന്ന് വാക്കു നല്‍കിയാണ് ചാണ്ടി ഉമ്മന്‍ യാത്രപറഞ്ഞത്.