ഡിജിറ്റൽ മാധ്യമങ്ങളിലെ വിദേശ നിക്ഷേപത്തിന് നിയന്ത്രണവുമായി കേന്ദ്രസർക്കാർ

Jaihind News Bureau
Tuesday, November 17, 2020

 

ന്യൂഡല്‍ഹി : ഡിജിറ്റൽ മാധ്യമങ്ങളിലെ വിദേശ നിക്ഷേപം അടുത്ത വർഷം ഒക്ടോബർ 15നു മുമ്പ് പരമാവധി 26 ശതമാനമായി കുറയ്ക്കാൻ കേന്ദ്രസർക്കാർ ഉത്തരവ്. ഇരുപത്താറു ശതമാനം പരിധിക്കുള്ളിൽ വിദേശ നിക്ഷേപമുള്ള കമ്പനികൾ ഒരു മാസത്തിനുള്ളിൽ ഓഹരികളുമായി ബന്ധപ്പെട്ട പൂർണവിവരം സമർപ്പിക്കണമെന്നു കേന്ദ്രം ആവശ്യപ്പെട്ടു.

നിലവിൽ ഡിജിറ്റൽ മാധ്യമങ്ങളിലെ വിദേശനിക്ഷേപ പരിധി 26 ശതമാനമാണ്. എന്നാൽ പല ഡിജിറ്റൽ മാധ്യമങ്ങളും ഇതിൽ കൂടുതൽ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ കണ്ടെത്തൽ. ഇതേ തുടർന്നാണു ഡിജിറ്റൽ മാധ്യമങ്ങൾക്കു കൂടുതൽ നിയന്ത്രണങ്ങളുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തിങ്കളാഴ്ച ഉത്തരവിറക്കിയത്.

26 ശതമാനത്തിൽ കുറവ് നിക്ഷേപമുള്ള കമ്ബനികൾ ഓഹരികളുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങളും ഡയറക്ടർമാർ, പ്രമോർട്ടർമാർ, ഓഹരിയുടമകൾ എന്നിവരുടെ വിശദ വിവരങ്ങളും ലഭ്യമാക്കണമെന്നു നിർദേശമുണ്ട്. നിലവിൽ വിദേശ നിക്ഷേപം 26 ശതമാനത്തിൽ കൂടുതലുള്ള കമ്ബനികളും ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. 2021 ഒക്ടോബർ 15നുള്ളിൽ വിദേശനിക്ഷേപം 26 ശതമാനമെന്ന പരിധിയിൽ താഴെയാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണം. ഇക്കാര്യത്തിൻറെ വിശദവിവരങ്ങൾ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനെ രേഖാമൂലം അറിയിക്കണമെന്നും മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി അമരേന്ദ്ര സിംഗ് ഒപ്പുവച്ച ഉത്തരവിൽ ആവശ്യപ്പെട്ടു.

പുതുതായി വിദേശനിക്ഷേപം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രസർക്കാരിൻറെ വിദേശനിക്ഷേപ സഹായ പോർട്ടലായ ഡിപിഐഐടിയുടെ അനുമതി തേടണമെന്നും കേന്ദ്രം നിർദേശിച്ചു. വിദേശ നിക്ഷേപമുള്ള മാധ്യമങ്ങളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെയും ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും പൗരത്വം സംബന്ധിച്ച നിബന്ധനകളും നിർദേശങ്ങളും സ്ഥാപനങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കരാർ, കൺസൾട്ടൻസി, നിയമനം തുടങ്ങിയ രീതിയിൽ ഒരു വർഷത്തിൽ 60 ദിവസത്തിൽ കൂടുതൽ കാലയളവിലേക്കു നിയമിക്കുന്ന എല്ലാ വിദേശികളുടെയും സുരക്ഷാ ക്ലീയറൻസ് നേടിയിരിക്കണമെന്നതാണു മറ്റൊരു നിർദേശം. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വാർത്തകൾ, കറൻറ് അഫയേഴ്സ് തുടങ്ങിയവ സംപ്രക്ഷേപണം ചെയ്യുന്ന കമ്പനികൾക്കു വിദേശ നിക്ഷേപം 26 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.