വിറ്റഴിക്കല്‍ തുടരുന്നു; ആറ് ലക്ഷം കോടിയുടെ ആസ്തി വില്‍പ്പനയ്ക്ക് വെച്ച് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി : രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്തി വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റോഡ്, റെയില്‍വേ, ഊര്‍ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതിനിലയങ്ങള്‍, ഖനികള്‍ തുടങ്ങി 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമന്‍ വ്യക്തമാക്കി.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റഴിച്ച് ആറ് ലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. നീതി ആയോഗാണ് കൈമാറ്റ നടപടിക്രമം തയാറാക്കിയത്. കോഴിക്കോട് വിമാനത്താവളം ഉള്‍പ്പെടെ 25 വിമാനത്താവളങ്ങളുടെ വില്‍പ്പനയിലൂടെ 20,782 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഖനനം, വ്യോമയാനം, തുറമുഖം, സ്റ്റേഡിയങ്ങള്‍, നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ എന്നിവയും വിറ്റഴിക്കുന്നതില്‍ ഉള്‍പ്പെടും.

റോഡ് മേഖലയില്‍നിന്ന് 1.6 ലക്ഷം കോടി, റെയില്‍വേ മേഖലയില്‍നിന്ന് 1.5 ലക്ഷം കോടി, വൈദ്യുതി ഉത്പാദനത്തില്‍ നിന്ന് 39,832 കോടി, തുറമുഖങ്ങളില്‍നിന്ന് 12,828 കോടി, ടെലികോം മേഖലയില്‍നിന്ന് 35,100 കോടി, സ്റ്റേഡിയങ്ങളില്‍നിന്ന് 11,450 കോടി, വൈദ്യുതി വിതരണ മേഖലകളില്‍നിന്ന് 45,000 കോടി, ഖനന മേഖലയില്‍ നിന്ന് 28,747 കോടി, പ്രകൃതി വാതക മേഖലയില്‍ നിന്ന് 24, 462 കോടി, റിയല്‍ എസ്‌റ്റേറ്റില്‍ നിന്ന് 15,000 കോടി എന്നിങ്ങനെയാണ് കേന്ദ്രം സ്വരൂപിക്കുകയെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.

പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളിലൂടെയാകും ഇവയില്‍ പലതും നടപ്പാക്കുക. ഇവയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനുതന്നെയായിരിക്കുമെന്നും നിശ്ചിത കാലത്തിനുശേഷം തിരിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്യുമെന്നും ധനമന്ത്രി അവകാശപ്പെടുന്നു.

Comments (0)
Add Comment