അഴിമതി, മുതലക്കണ്ണീര്‍, ഏകാധിപതി… പാർലമെന്‍റിൽ 65 വാക്കുകൾക്ക്‌ വിലക്ക്‌ ഏർപ്പെടുത്തി കേന്ദ്രം; കടിഞ്ഞാണ്‍ മോദി സർക്കാരിനെതിരെ പ്രയോഗിക്കുന്ന വാക്കുകള്‍ക്കെന്ന് പ്രതിപക്ഷം, പ്രതിഷേധം

Jaihind Webdesk
Thursday, July 14, 2022

 

ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കാനിരിക്കെ ‘അണ്‍പാര്‍ലമെന്‍ററി’ പദങ്ങളുടെ പട്ടികയില്‍ കൂടുതല്‍ വാക്കുകള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സർക്കാർ. അഴിമതി, അഴിമതിക്കാരന്‍, ഏകാധിപതി, മുതലക്കണ്ണീര്‍ ഉള്‍പ്പെടെ 65 വാക്കുകള്‍ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷം പതിവായി ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് പ്രധാന ആക്ഷേപം.

അഴിമതിക്കാരൻ, അഹങ്കാരി, ഏകാധിപതി, അരാജകവാദി, കുരങ്ങൻ, കൊവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകള്‍ ഉള്‍പ്പെടുത്തിയാണ് അണ്‍പാർലമെന്‍ററി പട്ടിക വിപുലീകരിച്ചിരിക്കുന്നത്. ലോക്‌സഭാ സെക്രട്ടറിയേറ്റിന്‍റേതാണ് വിചിത്രമായ സര്‍ക്കുലര്‍. മോദി സര്‍ക്കാരിന്‍റെ യാഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകളാണ് വിലക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇരുസഭകൾക്കും ‘അൺപാർലമെന്‍ററി’ വാക്കുകളുടെ പട്ടിക കൈമാറി.

വാക്കുകൾ വിലക്കിയതിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള രംഗത്തെത്തി. വാക്കുകള്‍ വിലക്കുന്നത് സർക്കാരിനെ വിമർശിക്കുന്നതിനെ തടസപ്പെടുത്താനാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ആരൊക്കെ വിലക്കിയാലും ഈ വാക്കുകളെല്ലാം ആവശ്യാനുസരണം പാർലമെന്‍റിൽ ഉപയോഗിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയാൻ വ്യക്തമാക്കി. തിങ്കളാഴ്‌ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്‍റിലെ ചര്‍ച്ചയ്ക്കിടെ പ്രസ്‌തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ നീക്കംചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്‌പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്.