ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

Jaihind Webdesk
Thursday, May 20, 2021

ന്യൂഡല്‍ഹി : കൊവിഡിന് പിന്നാലെ ആശങ്ക വിതയ്ക്കുന്ന ബ്ലാക്ക് ഫംഗസിനെ (മ്യുക്കോര്‍മൈക്കോസിസ്)  പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഇതോടെ ബ്ലാക്ക് ഫംഗസ് എന്ന് സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ എല്ലാ കേസുകളും കേന്ദ്രത്തിന് റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും.

കേരളത്തില്‍ 15 പേര്‍ക്കാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനം ബ്ലാക്ക് ഫംഗസിനെ പൊതുജനാരോഗ്യ നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍, 1,500 പേര്‍ക്ക്. 90 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങള്‍ ഇതിനോടകം ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.

ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കല്‍ കോളേജുകളും ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു.