CENSUS| 2027 ല്‍ സെന്‍സസ് നടപടികള്‍; രണ്ട് ഘട്ടമായി നടക്കും; വിജ്ഞാപനം പുറത്തിറങ്ങി

Jaihind News Bureau
Monday, June 16, 2025

2027 ല്‍ ജനസംഖ്യ കണക്കെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഇക്കുറി ജാതി സെന്‍സസും ഉണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെ സെന്‍സസാണ് നടക്കാന്‍ പോകുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 3 വര്‍ഷങ്ങള്‍ എടുത്തേക്കുമെന്നാണ് വിവരം. 93 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ജാതി സെന്‍സസ് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനമുണ്ടാക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ജനസംഖ്യ അടിസ്ഥാനത്തില്‍ നടത്തേണ്ട ലോക്‌സഭ, നിയമസഭ മണ്ഡല പുനര്‍നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു വെല്ലുവിളിയാണ്.

34 ലക്ഷം ഉദ്യോഗസ്ഥെരെ ഉപയോഗപ്പെടുത്തിക്കൊണ്ട് 3 വര്‍ഷത്തെ കാലയളവില്‍ പൂര്‍ത്തിയാക്കുന്ന സെന്‍സസ് ഭാവി ഇന്ത്യയുടെ അടിത്തറ കൂടിയാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റുകളും മറ്റ് സഹായങ്ങളും സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. ഇതിനെക്കുറിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ ആശങ്കയാണ് ഉള്ളത്. ജനസംഖ്യ നിര്‍ണയം നടപ്പാക്കിയതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമോ എന്ന ആശങ്കയാണ് സംസ്ഥാനങ്ങള്‍ക്ക് ഉള്ളത്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു ജാതി സെന്‍സസ് നടപ്പിലാക്കുക എന്നത്. അതിന് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. ജാതി സെന്‍സസിന് ശേഷം പുറത്തു വരുന്ന കണക്കുകള്‍ എത്തരത്തില്‍ ഓരോ മേഖലയെയും ബാധിക്കുമെന്നാണ് ഇനി അറിയേണ്ടത്.