ബെംഗ്ലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നില്‍ ഉന്തിലും തള്ളിലും പെട്ട് 11 മരണം. മരിച്ചവരില്‍ ഒരു സ്ത്രീയും രു കുട്ടിയും ഉള്‍പ്പെടുന്നു. 27 പേർക്കോളം പരിക്കേറ്റു. 4 പേരുടെ നില ഗുരുതരമാണ്. ഇന്നലെ ഐപിഎല്‍ മത്സരത്തില്‍ കിരീടം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ സ്വീകരണ പരിപാടിക്കിടെ തിരക്കിലാണ് അപകടം സംഭവിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പരിക്കേറ്റവരെ എത്തിച്ചിരിക്കുകയാണ്. വലിയ ജനസാഗരമായിരുന്നു ആഘോഷ പരിപാടിയിലേക്ക് എത്തിച്ചേര്നന്ത്. സ്ത്രീകളടക്കമുള്ളവര്‍ ബോധരഹിതരായി വീഴുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കുള്ളതിനാല്‍ മരണസംഖ്യ കൂടാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.
കഴിഞ്ഞ 18 വര്‍ഷമായി കിരീടം സ്വന്തമാക്കിയിട്ടില്ലാത്ത ആര്‍സിബി ഇന്നലെ നടന്ന ഫൈനലില്‍ പഞ്ചാബിനെ തകര്‍ത്താണ് കിരീടം നേടിയത്. ഐപിഎല്‍ ടീമുകളില്‍ ഏറ്റവും ആരാധകരുള്ള ടീമാണ് ആര്‍സിബി. അതിനാല്‍ തന്നെ ടീമിന്റെ വിജയാഘോഷത്തില്‍ എണ്ണിയാലൊടുങ്ങാത്ത ആളുകളാണ് എത്തിച്ചേര്‍ന്നത്. കുട്ടികളെ അടക്കം ആഘോഷ പരിപാടിയില്‍ കൊണ്ടു വരരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീകള്‍ അടക്കമുള്ളവരാണ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. പ്രവേശന കവാടത്തിന് സമീപമാണ് ഇത്തരം ഉന്തും തള്ളും ഉണ്ടായത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ പങ്കെടുക്കാനിരുന്ന പരിപാടി വെട്ടിച്ചുരുക്കി.