സോളാർ പീഡനക്കേസ് അന്വേഷിക്കാനില്ലെന്ന് സിബിഐ ; പരാതിയുടെ വിശ്വാസ്യതയില്‍ സംശയം

Jaihind Webdesk
Saturday, July 3, 2021

ഡൽഹി: സോളാര്‍ പീഡനക്കേസ് അന്വേഷിക്കണമെന്ന സർക്കാർ ആവശ്യം സിബിഐ തള്ളി. കേസ് ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര പഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും. കേസ് അന്വേഷിക്കേണ്ടതില്ലെന്ന് തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസാണിതെന്നും പരാതിയുടെ വിശ്വാസ്യതയില്‍ സംസ്ഥാനത്തെ പല അന്വേഷണ ഏജന്‍സികളും സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി ബി ഐ അന്വേഷിക്കേണ്ട അടിയന്തര പ്രാധാന്യം കേസിനില്ലെന്നും സിബിഐ വ്യക്തമാക്കുന്നു.

ജനുവരി 25നാണ് സോളാര്‍ പീഡനക്കേസ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറു പ്രതികളാണ് കേസിലുള്ളത്. കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി എന്നിവരാണ് കേസില്‍ പ്രതികൾ.

ലൈംഗിക പീഡനം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി എഫ്ഐ ആറും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാൽ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് കാണിച്ച് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. ഇതോടെ കേസന്വേഷണം സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് സിബിഐ പ്രാഥമിക പരിശോധന നടത്തിയിരുന്നു. പരാതിക്കാരി ദില്ലിയിലെ സിബിഐ ആസ്ഥാനത്തെത്തി ഡയറക്ടറെ കണ്ടിരുന്നു. ഉന്നയിച്ച കാര്യങ്ങളില്‍ തെളിവ് നല്‍കാമെന്ന് പരാതിക്കാരി അറിയിച്ചിരുന്നു.

നേരത്തെ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ടി കെ ജോസ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ഉമ്മന്‍ചാണ്ടിയോ പരാതിക്കാരിയോ ക്ലിഫ്ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ക്ലിഫ്ഹൗസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയുള്‍പ്പെടെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കേസ് സിബിഐക്ക് കൈമാറിയത് രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു കോൺഗ്രസ് നിലപാട്. ഇതും ഇതോടെ ശരിവയ്ക്കപ്പെടുകയാണ്.