കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവർ കമ്മീഷന്‍റെ പേരില്‍ കോഴപ്പണം കൈപ്പറ്റിയോ എന്ന് പരിശോധിച്ചുവരികയാണെന്നും ഉടന്‍ അക്കാര്യം വ്യക്തമാകുമെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി. സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സി.ബി.ഐ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്.
ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ നല്‍കണമെന്ന ആവശ്യം കോടതി തള്ളി.
സന്തോഷ് ഈപ്പന്‍ കൈക്കൂലി നല്‍കിയെങ്കില്‍ അത് വിദേശവിനിമയ നിയന്ത്രണച്ചട്ടത്തിന്‍റെ പരിധിയില്‍ വരുമോ എന്ന് കോടതി സിബിഐയോട് ചോദിച്ചു. അന്വേഷിക്കേണ്ടത് വിജിലന്‍സല്ലേ എന്നും കോടതി ആരാഞ്ഞു. ഇതില്‍ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും സിബിഐ കോടതിയില്‍ മറുപടി നല്‍കി.
കേസിലെ വിജിലന്‍സ് അന്വേഷണത്തിന്‍റെ ഫയല്‍ വിളിച്ചുവരുത്തണമെന്ന് സിബിഐ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തു. തല്‍കാലം ഫയല്‍ വിളിച്ച് വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതിയും വ്യക്തമാക്കി. വിജിലന്‍സിനോട് അന്വേഷണത്തിന്‍റെ എല്ലാ രേഖകളും ഉടനടി നല്‍കണമെന്ന് സിബിഐ പല തവണ ആവശ്യപ്പെട്ടിട്ടും നല്‍കിയിട്ടില്ല. ഇതേത്തുടര്‍ന്നാണ് കോടതിയിലും ഇക്കാര്യം സിബിഐ വ്യക്തമാക്കിയത്. ലൈഫ് മിഷനില്‍ അഴിമതി നടന്നെങ്കില്‍ അതില്‍ യൂണിടാകിന് ഒരു ഉത്തരവാദിത്തവുമില്ലെന്നും തന്‍റേത് ഒരു സ്വകാര്യ ഏജന്‍സി മാത്രമാണെന്നുമായിരുന്നു സന്തോഷ് ഈപ്പന്‍റെ വാദം. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായ ചില വാദങ്ങളാണ് സിബിഐ കോടതിയില്‍ ഉന്നയിച്ചത്. കേസ് വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും.