വന്ദേമാതരം പാടാനെത്തിയ ബി.ജെ.പി നേതാക്കള്‍ക്ക് വരിയറിയില്ല; മധ്യപ്രദേശില്‍ നാണംകെട്ട് കപട ദേശഭക്തര്‍

Jaihind Webdesk
Thursday, January 3, 2019

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ വന്ദേമാതരം ആലപിച്ച് പ്രതിഷേധിക്കാന്‍ എത്തിയ ബി.ജെ.പി നേതാക്കള്‍ അതിന്റെ വരികളറിയാതെ നാണംകെട്ടു. മുഖ്യമന്ത്രി കമല്‍നഥ് വന്ദേമാതരം ആലപിക്കുന്നത് എടുത്തുമാറ്റിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധിക്കാനെത്തിയത്.

ഇന്നലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പാര്‍ക്കില്‍ ഒത്തുകൂടി കൂട്ടമായി വന്ദേമാതരം ആലപിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് പാര്‍ക്കില്‍ എത്തിയത്. ഇതില്‍ എംഎല്‍എ രാമേശ്വര്‍ ശര്‍മ, വിശ്വാസ് സാരംഗ്, കൃഷ്ണ ഗൗര്‍ എന്നിവര്‍ക്കൊപ്പം ജില്ലാ പ്രസിഡന്റ് സുരേന്ദ്ര നാഥും ഉണ്ടായിരുന്നു.

ഒപ്പമുണ്ടായിരുന്ന മൂന്ന് വനിതാ പ്രവര്‍ത്തകര്‍ ഗാനം ആലപിക്കാന്‍ തുടങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ നേതാക്കളോട് പാടാന്‍ പറഞ്ഞപ്പോഴാണ് നേതാക്കള്‍ക്ക് കുഴങ്ങിയത്. എത്തിയ നേതാക്കള്‍ക്കാര്‍ക്കും തന്നെ ദേശഭക്തിഗാനം ആലപിക്കാന്‍ കഴിഞ്ഞില്ല. തനിച്ചാണ് പാടാന്‍ അറിയാത്തതെന്നും സംഘമായിട്ടായിരുന്നെങ്കില്‍ പാടുമായിരുന്നുവെന്നുമുള്ള വ്യത്യസ്തമായ മറുപടിയും നേതാക്കള്‍ നടത്തി.

വളരെ കുറച്ചു പേര്‍ക്ക് മാത്രമേ മുഴുവന്‍ വരികളും അറിയൂ, എന്നോട് നിങ്ങള്‍ ഇത് പാടാന്‍ ആവശ്യപ്പെട്ടാല്‍ എനിക്കതിന് കഴിയില്ല. പക്ഷേ ഞാനതിനെ ബഹുമാനിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്, സുരേന്ദ്ര സിങ്ങ് പറഞ്ഞു.

താന്‍ ആദ്യത്തെ വരി പാടിയെന്നും കൂട്ടമായിട്ടാണ് പാടിയതെങ്കില്‍ മുഴുവന്‍ പാടാന്‍ കഴിഞ്ഞേനെയെന്നും എംഎല്‍എ ആയ രാമേശ്വര്‍ ശര്‍മ പറഞ്ഞു. തനിച്ചായതുകൊണ്ടാണ് മുഴുവന്‍ പാടാന്‍ കഴിയാതിരുന്നതെന്നത്. എന്നു കരുതി തങ്ങള്‍ ഗാനത്തെ ബഹുമാനിക്കുന്നില്ലെന്നോ അത് പാടുന്നത് അവസാനിപ്പിച്ചതിനെതിരെ പ്രതിഷേധിക്കുന്നതിന് അവകാശമില്ലെന്നും പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.