“കേരളം ‘കൈ’പ്പിടിയിൽ; സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടിന് വോട്ടർമാർ മറുപടി നൽകി”; കെ.സി. വേണുഗോപാൽ

Jaihind News Bureau
Friday, April 10, 2026

കേരളത്തിൽ വോട്ടെടുപ്പിന് പിന്നാലെ യുഡിഎഫ് അനുകൂല തരംഗം പ്രകടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എല്ലാ ജില്ലകളിലും യുഡിഎഫിന് അനുകൂലമായ വികാരമാണ് ദൃശ്യമായതെന്നും പതിവ് ശൈലി വിട്ട് വോട്ട് ചെയ്യാൻ വോട്ടർമാർ കാണിച്ച ആവേശം മുന്നണിക്ക് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നൂറിനടുത്ത് സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, തിരഞ്ഞെടുപ്പിലെ യഥാർത്ഥ താരങ്ങൾ അഹോരാത്രം പ്രയത്നിച്ച യുഡിഎഫ് പ്രവർത്തകരാണെന്നും കൂട്ടിച്ചേർത്തു. സിപിഎമ്മിന്റെ സാധാരണ പ്രവർത്തകർ ആർക്കാണ് വോട്ട് ചെയ്തതെന്ന് പെട്ടി തുറക്കുമ്പോൾ വ്യക്തമാകുമെന്നും അദ്ദേഹം പരിഹസിച്ചു.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ രൂക്ഷമായ ഭാഷയിലാണ് വേണുഗോപാൽ വിമർശിച്ചത്. പണമൊഴുക്കിയും കിറ്റുകൾ വിതരണം ചെയ്തും വോട്ടർമാരെ സ്വാധീനിക്കാൻ ഇരു പാർട്ടികളും ശ്രമിച്ചെങ്കിലും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ വിഡ്ഢികളാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിറ്റൂരിൽ ബിജെപി സ്ഥാനാർത്ഥി എൽഡിഎഫിന് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചത് ഈ അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്. വോട്ടെടുപ്പ് ദിവസം പലയിടത്തും കള്ളവോട്ട് തടയാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ സിപിഎം ക്രൂരമായി മർദ്ദിച്ചതായും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ അമിതമായ ഹോർഡിംഗ് പ്രചരണവും വയനാട് വിഷയത്തിലെ ഇരട്ടത്താപ്പും സിപിഎമ്മിന് തന്നെ തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീനന്ദയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കർണാടക സർക്കാരുമായി സംസാരിച്ചതായും തിരച്ചിലിനായി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വനിതാ ബില്ലിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റേത് രാഷ്ട്രീയ തന്ത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്യാതെ തിരക്കിട്ട് പാർലമെന്റ് വിളിച്ചു ചേർത്തത് തിരഞ്ഞെടുപ്പ് പരാജയം മുന്നിൽക്കണ്ടാണ്. എസ്സി, എസ്ടി പ്രാതിനിധ്യം ഉറപ്പാക്കാത്ത ബില്ലിലെ പോരായ്മകൾ പ്രവർത്തക സമിതി ചർച്ച ചെയ്യുമെന്നും ഹിമന്ത ബിശ്വശർമയുടെ പരാമർശങ്ങൾ അസമിൽ കോൺഗ്രസിന് കരുത്താകുമെന്നും അദ്ദേഹം വ്യക്തമാക്കി.