നാഗ്പുർ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പ് തൂത്തുവാരി കോണ്‍ഗ്രസ്; കനത്ത തിരിച്ചടിയില്‍ പതറി ബിജെപി

Jaihind Webdesk
Monday, October 17, 2022

 

നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലയില്‍ നടന്ന പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ തേരോട്ടം.  പഞ്ചായത്ത് സമിതി ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തൂത്തുവാരിയാണ് കോണ്‍ഗ്രസ് ശക്തി തെളിയിച്ചത്. അതേസമയം ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലേറ്റ വന്‍ തിരിച്ചടി ബിജെപിക്ക് കനത്ത ക്ഷീണമായി. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവരുടെ തട്ടകം കൂടിയാണ് നാഗ്പുര്‍.

13 ചെയര്‍പേഴ്‌സണ്‍ പദവികളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളും 13 ല്‍ 8 ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സീറ്റുകളും കോണ്‍ഗ്രസ് വിജയിച്ചു. എന്‍സിപി മൂന്ന് ചെയര്‍പേഴ്‌സണ്‍ പോസ്റ്റുകളും ശിവസേന ഒന്നും സ്വന്തമാക്കി. സാവോനര്‍, കല്‍മേശ്വര്‍, പാര്‍സിയോനി, മൗദ, കാംപ്റ്റി, ഉംരെദ്, ഭിവാപൂര്‍, കുഹി, നാഗ്പൂര്‍ റൂറല്‍ എന്നീ പഞ്ചായത്ത് സമിതി ചെയര്‍പേഴ്‌സണ്‍ പദവികളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. കതോള്‍, നര്‍ഖെഡ്, ഹിംഗന എന്നിവടങ്ങളില്‍ എന്‍സിപിയും രാംതെകില്‍ ശിവസേനയും ജയിച്ചു. ഒരു ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പോലും ബിജെപിക്ക് ജയിക്കാനായില്ല. മൂന്ന് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനം കൊണ്ട് മാത്രം ബിജെപിക്ക് തൃപ്തിപ്പെടേണ്ടിവന്നു.

ഞായരാഴ്ച നടന്ന ഗ്രാമപഞ്ചായത്ത് സര്‍പഞ്ചിനെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന്‍റെ ഫലം  ഇന്ന് പ്രഖ്യാപിക്കും. ജില്ലാ പരിഷത്തുകളിലേക്കുള്ള പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും.