ന്യൂഡൽഹി: ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി ഉയർത്തിക്കൊണ്ടുവന്ന നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളെ അന്വേഷണ ഏജൻസികളെ നിയോഗിച്ചു വേട്ടയാടുന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്.
വിവിധ സംസ്ഥാനങ്ങളിൽ ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം. ഡല്‍ഹിയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവർത്തകരെ കടത്തിവിടില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. പാർട്ടി ആസ്ഥാനത്തിനു സമീപം നൂറുകണക്കിനു പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. രാവിലെ 11 മണിയോടെ സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തിച്ചേരുമെന്നാണ് വിവരം.
രാഷ്ട്രീയ പ്രതികാരത്തിന് കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്ന ബിജെപിയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തിയതോടെ 2015 ല്‍ ഇഡി അന്വേഷണം അവസാനിപ്പിച്ച കേസാണ് ബിജെപി പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. ബിജെപിയുടെ പ്രതികാര നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.