അഭിഭാഷകയ്ക്ക് നടുറോഡില്‍ ബിജെപി പ്രവർത്തകന്‍റെ ക്രൂരമർദ്ദനം : അടിവയറില്‍ ചവിട്ടി

ബംഗളൂരു: കർണാടകയിൽ നടുറോഡിൽ അഭിഭാഷകയ്ക്ക് ബിജെപി പ്രവർത്തകന്‍റെ ക്രൂരമര്‍ദനം. ഭ‍ർത്താവിനൊപ്പം യാത്ര ചെയ്ത  ബാഗൽകോട്ടിലെ അഭിഭാഷകയായ സംഗീതയെയാണ്  ബിജെപി പ്രവർത്തകന്‍ മഹന്തേഷ് മർദ്ദിച്ചത്. ബി.ജെ.പി ജനറൽ സെക്രട്ടറി രാജു നായ്ക്കറുമായുള്ള തർക്കമാണ് അതിക്രൂരമായ അക്രമത്തിന് കാരണം.വഴിയെ പോകുകയായിരുന്ന  സംഗീതയെ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. തുടരെയുള്ള അടിയേറ്റ് അവർ വീണതിനു ശേഷവും അക്രമി മര്‍ദനം അവസാനിപ്പിച്ചില്ല. ഭർത്താവ് കേണപേക്ഷിച്ചിട്ടും നാട്ടുകാർ ആരും ഇടപെട്ടില്ല. അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് സംഗീതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ബി.ജെ.പി ജനറൽ സെക്രട്ടറി രാജു നായ്ക്കറുമായുള്ള വസ്തു തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് സം​ഗീത പറഞ്ഞു. രാജു നായ്ക്കറുടെ അനുയായിയാണ് മഹന്തേഷ്. സം​ഗീത താമസിച്ചിരുന്ന കുടുംബവീട് അമ്മാവൻ രാജു നായ്ക്കർക്ക് ചെറിയ തുകയ്ക്ക് വിറ്റിരുന്നു. മറ്റ് കുടുംബാംഗങ്ങളെയും അറിയിക്കാതെയാണ് അമ്മാവൻ വിൽപ്പന നടത്തിയത്. പിന്നാലെ സംഗീതയോടും കുടുംബക്കാരോടും വീട്ടിൽ നിന്ന് ഇറങ്ങിപോകണമെന്ന് രാജു നായ്ക്കർ ആവശ്യപ്പെട്ടു. ഇതിനെതിരെ സംഗീത കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മഹന്തേഷ് സംഗീതയെ ഉപദ്രവിച്ചത്.

സംഭവത്തിൽ ബിജെപി പ്രവർത്തകൻ മഹന്തേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മഹന്തേഷ് സംഗീതയെ മർദ്ദിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

 

Comments (0)
Add Comment