തോല്‍വി: മോദിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി എം.പി

ന്യൂദല്‍ഹി: നിയമസഭാതെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ നേരിട്ട പരാജയത്തില്‍ ബി.ജെ.പിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പാര്‍ട്ടി എം.പി തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. സഞ്ജയ് കാകഡേയാണ് മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

വികസനമെന്ന ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചതാണ് മധ്യപ്രദേശിലെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ഇദ്ദേഹം പറഞ്ഞു. റാം മന്ദിറിലും പേരുമാറ്റലിലും പ്രതിമകളിലും മാത്രമായി മോദി സര്‍ക്കാരിന്റെ ശ്രദ്ധയെന്നും കാകഡെ പറഞ്ഞു.

ഛത്തീസ്ഗഢില്‍ ഏകപക്ഷീയവിജയം കുറിച്ച കോണ്‍ഗ്രസ് രാജസ്ഥാനില്‍ ലീഡ് നിലയില്‍ ഭൂരിപക്ഷം കടന്നു. 104 സീറ്റുകളിലാണ് ലീഡ്. മധ്യപ്രദേശിലെ ലീഡ് നില ഓരോ നിമിഷവും മാറിമറിയുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസാണ് മുന്നില്‍. ബിഎസ്പിയും വിമതരുമാണ് ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും കേവലഭൂരിപക്ഷസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്. രാജസ്ഥാനില്‍ 25 സീറ്റുകളില്‍ വിമതരും ബിഎസ്പിയും മറ്റ് ചെറുകക്ഷികളുമാണ് മുന്നില്‍.

Comments (0)
Add Comment