BJP | മുന്‍ അധ്യക്ഷന്മാരെയും മുതിര്‍ന്ന നേതാക്കളെയും ഒഴിവാക്കി ബിജെപി നേതൃയോഗം: രാജീവ് ചന്ദ്രശേഖര്‍ ഇഫക്ട് ?

Jaihind News Bureau
Friday, June 27, 2025

കൊച്ചി: നിലമ്പൂര്‍ തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന ബിജെപി നേതൃയോഗത്തില്‍ മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും ക്ഷണമില്ല. രാജീവ് ചന്ദ്രശേഖര്‍ അദ്ധ്യക്ഷനായ ശേഷം നടക്കുന്ന യോഗത്തില്‍ മുന്‍ അദ്ധ്യക്ഷന്മാരടക്കം മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്നതായി ആക്ഷേപം ഉയരുന്നു. വി.മുരളീധരന്‍ കെ.സുരേന്ദ്രന്‍ എന്നിവര്‍ക്കും നേതൃയോത്തിലേയ്ക്ക് ക്ഷണമില്ല. അതേസമയം പി കെ കൃഷ്ണദാസിനെ ക്ഷണിക്കുകയും ചെയ്തതാണ് വിവാദമാകുന്നത്.

ജില്ലാതലനേതാക്കളുടെ ഒരു യോഗമാണ് നടന്നതെന്നും അതിനാലാണ് സുരേന്ദ്രനേയും വി.മുരളീധരനേയും വിളിക്കാതിരുന്നതെന്നുമാണ് എം ടി രമേശ് വിശദീകരിക്കുന്നത്. രാജീവ് ചന്ദ്രശേഖര്‍ ഇതു സംബന്ധിച്ച് വിശദീകരണം ഒന്നും നല്‍കിയിട്ടുമില്ല. എന്നാല്‍, എന്തുകൊണ്ടാണ് കൃഷ്ണദാസിനെ യോഗത്തിന് ക്ഷണിച്ചതെന്ന ചോദ്യത്തിന് അദ്ദേഹം എന്‍.ഡി.എ നേതാവാണെന്ന വിശദീകരണമാണ് എം.ടി രമേശ് നല്‍കിയത്. പാര്‍ട്ടി യോഗം നടക്കുന്നതില്‍ മുന്നണി നേതാവെന്ന നിലയില്‍ പങ്കെടുപ്പിക്കുന്നതിന്റെ സാംഗത്യവും ചോദ്യം ചെയ്യപ്പെടുകയാണ്. മറ്റൊരു പാര്‍ട്ടി നേതാവാണെങ്കില്‍ ഇതു പോലെ ബിജെപി നേതൃയോഗത്തിലേയ്ക്ക് ക്ഷണം ഉണ്ടാകുമോ എന്ന ചോദ്യവും പ്രസക്തമാണ്.

ഇവര്‍ക്കൊപ്പം സി.കെ പത്മനാഭനേയും യോഗത്തില്‍ നിന്ന് വിലക്കിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം നേതാക്കളെ ഒഴിവാക്കുകയാണ് എന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. അതിനിടെയാണ് തൃശൂരില്‍ നടക്കുന്ന ബി.ജെ.പി സംസ്ഥാനസമിതിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സുപ്രധാന യോഗത്തില്‍ വി.മുരളീധരപക്ഷം നേതാക്കളെ ഒഴിവാക്കിയത്. വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കൃഷ്ണദാസ് പക്ഷത്തിന് ക്ഷണം ലഭിച്ചതിലും പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം തുടരുകയാണ്.