കഴിഞ്ഞ സാമ്പത്തിക വർഷം ബി.ജെ.പി യുടെ ആസ്തികളിൽ വൻ തോതിലുള്ള വർദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. സ്വതന്ത്ര ഏജൻസിയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2017-18 കാലയളവിൽ ബി.ജെ.പി.യുടെ മൊത്തം ആസ്തിയില്‍ 22.27 ശതമാനം വര്‍ധനവുണ്ടായതായാണ് പറയുന്നത്. ബി.ജെ.പി യുടെ ആസ്തി 1483.35 കോടിയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. 2016-17 സാമ്പത്തിക വര്‍ഷം 1213.13 കോടി രൂപയുടെ സ്വത്തുക്കളാണ് ബി.ജെ.പിക്കു ഉണ്ടായിരുന്നത്.
അതേസമയം, കോണ്‍ഗ്രസിന്റെയും എന്‍.സി.പി.യുടെയും സ്വത്തുക്കളില്‍ ഇക്കാലയളവില്‍ കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോൺഗ്രസിന്റെ ആസ്തിയിൽ 15.26 ശതമാനത്തോളം ഇടിവുണ്ടായതായാണ് കണക്കുകൾ. 2016-17-ല്‍ 854.75 കോടി രൂപയുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ആസ്തികളില്‍ തൊട്ടടുത്ത സാമ്പത്തിക വര്‍ഷം കുറവ് രേഖപ്പെടുത്തുകയും ചെയ്തു. 2017-18 കാലയളവിൽ 724.35 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ആസ്തി.
ബി.ജെ.പിയെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, സി.പി.എം. സി.പി.ഐ. എന്നീ പാര്‍ട്ടികളുടെ ആസ്തികളും വര്‍ധിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ആകെ ആസ്തി 2016-17 സാമ്പത്തിക വര്‍ഷം 463.76 കോടിയായിരുന്നെങ്കില്‍ തൊട്ടടുത്ത വര്‍ഷം ഇത് 482.1 കോടിയായി ഉയര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റേത് 26.25 കോടിയില്‍നിന്ന് 29.1 കോടിയായും ബി.എസ്.പിയുടേത് 680.63 കോടിയില്‍നിന്ന് 716.72 കോടി രൂപയായും ഉയര്‍ന്നു.
എന്‍.സി.പി.യുടെ ആസ്തിയില്‍ 16.39 ശതമാനത്തിന്റെ കുറവുണ്ടായെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 11.41 കോടിയുടെ ആസ്തിയുണ്ടായിരുന്ന എന്‍.സി.പിക്ക് 2017-18 സാമ്പത്തിക വർഷത്തിൽ 9.54 കോടി രൂപയാണ് ആസ്തി.
രാജ്യത്തെ പ്രധാനപ്പെട്ട ഏഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തിവിവരങ്ങളാണ് എ.ഡി.ആര്‍ പുറത്തുവിട്ടിരിക്കുന്നത്. പാര്‍ട്ടികളുടെ ഉടമസ്ഥതയിലുള്ള വസ്തുവകള്‍, നിക്ഷേപങ്ങള്‍, ബാധ്യതകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.