K MURALEEDHARAN| നിലമ്പൂരില്‍ ബിജെപി-സിപിഎം അവിശുദ്ധ സഖ്യം അവസാനിപ്പിക്കും: കെ മുരളീധരന്‍

Jaihind News Bureau
Wednesday, June 11, 2025

ബി.ജെ.പി- സി.പി.എം അവിശുദ്ധ സഖ്യം നിലമ്പൂരില്‍ അവസാനിപ്പിക്കുമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ മുരളീധരന്‍. നിലമ്പൂരില്‍ ഭരണ വിരുദ്ധ വികാരം അലയടിക്കുകയാണെന്നും യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ആദ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്ന് പറഞ്ഞു. പിന്നെ അംഗത്വമില്ലാത്ത ഒരാളെ തേടിപ്പിടിച്ച് രാവിലെ സ്ഥാനാര്‍ത്ഥിയാക്കി ഉച്ചക്ക് അംഗത്വം നല്‍കി വൈകുന്നേരം പത്രിക സമര്‍പ്പിച്ചു. എന്നാല്‍ പ്രചരണം എവിടെയും സജീവമല്ല. ബി.ജെ.പി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തുകയായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു.

ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തിയ ചടങ്ങില്‍ ആര്‍എസ്എസ് പ്രചാരകന്‍ ഗുരുമൂര്‍ത്തി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ ഇകഴ്ത്തി സംസാരിച്ചിട്ടും അതിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഭാരതാംബ വിവാദത്തില്‍ കൃഷി മന്ത്രി പ്രതികരിച്ചിട്ടും മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹിന്ദു മഹാസഭ മാത്രമല്ല ആര്‍.എസ്.എസും ഇടതുപക്ഷത്തിനൊപ്പമാണ്. ജമാഅത്തെ ഇസ്ലാമി അവരുടെ പഴയ നിലപാട് തിരുത്തിയാണ് യുഡിഎഫിന് പിന്തുണ നല്‍കിയത്. ചരിത്രം പറയുകയാണെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് തന്നെ അംഗീകരിച്ചിരുന്നില്ല. പിന്നീടാണ് എകെജി സെന്ററില്‍ ദേശീയപതാക ഉയര്‍ത്താന്‍ തുടങ്ങിയതെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പി അബ്ദുള്‍ ഹമീദ് എം.എല്‍.എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത്, വി എസ് ജോയി എന്നിവരോടൊപ്പമാണ് മുന്‍ കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളെ കണ്ടത്.