ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടവകാശം നിഷേധിക്കുന്നു ; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പട്‌നയില്‍ ‘ഗാന്ധി സേ അംബേദ്കര്‍’ യാത്ര

Jaihind News Bureau
Monday, September 1, 2025

പട്‌ന: ദരിദ്രര്‍, പിന്നോക്കക്കാര്‍, ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍, കര്‍ഷക സമൂഹങ്ങള്‍ എന്നിവരുടെ വോട്ടവകാശം നിഷേധിക്കുന്നതിനായി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ (SIR) വഴി ഗൂഢാലോചന നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഝാര്‍ഖണ്ഡ് അസംബ്ലി ഇതിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും ഇത് ‘ജനാധിപത്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണം’ ആണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ രാവിലെ 11:15-ന് ‘ഗാന്ധി സേ അംബേദ്കര്‍’ യാത്ര ആരംഭിച്ചു. തുടര്‍ന്ന് എസ്.പി. വര്‍മ്മ റോഡ്, ഡാക്ക് ബംഗ്ലാവ് ക്രോസിംഗ്, കോട്വാലി താന, നെഹ്റു പാത്ത്, ഇന്‍കം ടാക്‌സ് റൗണ്ട് എബൗട്ട് എന്നിവിടങ്ങളിലൂടെ കടന്നുപോയി പട്‌ന ഹൈക്കോടതിക്ക് സമീപമുള്ള ബി.ആര്‍. അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ സമാപിക്കും.

‘മുതിര്‍ന്ന INDIA ബ്ലോക്ക് നേതാക്കള്‍ അവിടെ അംബേദ്കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം പൊതുയോഗത്തെ അഭിസംബോധന ചെയ്യും,’ ബിഹാര്‍ കോണ്‍ഗ്രസ് മീഡിയാ ചീഫ് രാജേഷ് റാത്തോഡ് പറഞ്ഞു.

ഓഗസ്റ്റ് 17-ന് രാഹുല്‍ ഗാന്ധി ആരംഭിച്ച ഈ യാത്ര, ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അടിച്ചമര്‍ത്തലുകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 65 ലക്ഷം പേരുകള്‍ നീക്കം ചെയ്തത് വോട്ടവകാശത്തിന് നേരെയുള്ള ‘ആക്രമണം’ ആണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.