RAMESH CHENNITHALA| ബിജെപിയും സിപിഎമ്മും തമ്മില്‍ കൂട്ടുക്കച്ചവടം; കേരളത്തില്‍ ഭരിക്കുന്നത് ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍-രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, June 5, 2025

ദേശീയപാത 66ന്റെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഗുരുതര അഴിമതിയാണ് ഉണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഈ അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും എന്തുക്കൊണ്ട് കേന്ദ്രമന്ത്രിയോട് ചര്‍ച്ച ചെയ്തില്ല. കേരളത്തിലുള്ളത് ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരാണോ? കേന്ദ്രത്തിലും കേരളത്തിലും ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത് എന്ന് തെളിയിക്കുന്ന തരത്തിലാണ് ഇന്നലെ മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചത്. ഉദ്യോഗസ്ഥരുടെ മേല്‍ നടപടി എടുത്തതുക്കൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. കേരളത്തില്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഭരിക്കുന്നതു കൊണ്ടാണോ അഴിമതിയെക്കുറിച്ച് സംസാരിക്കാത്തത്? എല്ലാത്തിനും മറുപടിയുള്ള സിപിഎം പാര്‍ട്ടി സെക്രട്ടറി എന്തുക്കൊണ്ട് മൗനം പാലിക്കുന്നു? കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഈ ഹൈവേയിലെ ഗുരുതര പ്രശ്‌നങ്ങളെ കുറിച്ച് എന്തുക്കൊണ്ട് മുഖ്യമന്ത്രി സംസാരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എന്തുക്കൊണ്ട് കഴിയുന്നില്ലെന്ന് വിശദീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സുരക്ഷിതത്വത്തിനാണ് പ്രതിപക്ഷം പ്രാധാന്യം നല്‍കുന്നത്. വിഷയം തേച്ചുമായ്ച്ചു കളയാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കേരള സര്‍ക്കാരിനുള്ളത്. ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മലപ്പുറം ജില്ലയിലെ ജനങ്ങളെ നിരന്തരം അപമാനിക്കുകയാണ് മുഖ്യമന്ത്രി. ഇതുവരെ മാപ്പ് പറയാന്‍ പോലും തയാറായിട്ടില്ല. മലപ്പുറം ജനതയെ അപമാനിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി വേണുഗോപാലിന്റെ പ്രസ്താവനയെ സിപിഎം പാര്‍ട്ടി സെക്രട്ടറി വളച്ചൊടിച്ചു. മാസം തൊറും കൊടുക്കേണ്ട പെന്‍ഷന്‍ തുക തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒന്നിച്ചു കൊടുക്കുന്ന നടപടി ശരിയല്ല. കെ.സി നടത്തിയ ഈ പ്രസ്താവനയാണ് സിപിഎം വളച്ചൊടിച്ചത്. സത്യം പറയുമ്പോള്‍ മുഖം തിരിച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.