കോഴിക്കോട് : പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ കരുതൽ നടപടികൾ ഇന്ന് ആരംഭിക്കും. രോഗബാധിത പ്രദേശത്തുള്ള മുഴുവന്‍ പക്ഷികളെയും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ദേശീയ മാര്‍ഗരേഖ പ്രകാരം കൊന്ന് മറവുചെയ്യാനാണ് അധികൃതരുടെ തീരുമാനം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25 ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച രണ്ടിടത്തും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മൃഗസംരക്ഷണവകുപ്പ് നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. രണ്ടിടത്തും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ മുഴുവന്‍ കൊന്ന് കത്തിക്കാനാണ് തീരുമാനം. ഇന്ന് രാവിലെ മുതല്‍ ഇതിനായുള്ള നടപടികള്‍ ആരംഭിക്കും. കോഴികളെയും മറ്റ് പക്ഷികളേയും കൊല്ലുന്നത് കൂടാതെ ഇവയുടെ കൂടും നശിപ്പിക്കാനാണ് തീരുമാനം. വേങ്ങേരിയിലും കൊടിയത്തൂരിലും പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കോഴിക്കടകളും പൂട്ടിയിടാനും കളക്ടര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.
പ്രതിരോധ നടപടികളുടെ ഭാഗമായി കൊടിയത്തൂരിൽ 6,193 കോഴികളെയും കോഴിക്കോട് കോർപറേഷനിൽ 3,524 കോഴികളേയും ചാത്തമംഗലം പഞ്ചായത്തിൽ 3,214 കോഴികളെയും നശിപ്പിക്കാനാണ് തീരുമാനം. രോഗം ബാധിച്ചതിന് 10 കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25 ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.