BINOY VISWAM| ‘ബിനോയ് അപമാനിതനായി സ്ഥാനമൊഴിയേണ്ടി വരും’: ശബ്ദരേഖയില്‍ വെട്ടിലായി സിപിഐ, നേതൃത്വം ഇടപെടും

Jaihind News Bureau
Wednesday, June 11, 2025

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ നടത്തിയ വിമര്‍ശന ശബ്ദരേഖ പുറത്തുവന്നതോടെ വിഷയം പരിഹരിക്കാനൊരുങ്ങി സംസ്ഥാന നേതൃത്വം. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കമല സദാനന്ദനും സംസ്ഥാന കൗണ്‍സില്‍ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ കെ.എം. ദിനകരനും തമ്മിലുള്ള സംഭാഷണം പുറത്തുവന്നത് പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ അടുത്ത സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ജൂണ്‍ 24ന് നടക്കാനിരിക്കെ ആരോപണങ്ങളുടെ ഗൗരവം ഉടന്‍ ചര്‍ച്ച ചെയ്യുമെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സംസ്ഥാന നേതൃത്വം രണ്ട് നേതാക്കളില്‍ നിന്നും വിശദീകരണം തേടും. നേതാക്കളുടേതായി പുറത്തു വന്ന ശബ്ദരേഖയില്‍ പാര്‍ട്ടി ചുമതലകള്‍ വഹിക്കാന്‍ ബിനോയ് വിശ്വത്തിന് കഴിവില്ലെന്നും അദ്ദേഹത്തിന്റെ സഹോദരി പാര്‍ട്ടി കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതായും വിമര്‍ശിക്കുന്നു. ബിനോയ് വിശ്വം അപമാനിതനായി സ്ഥാനമൊഴിയേണ്ടി വന്നേക്കാമെന്നാണ് ശബ്ദരേഖകള്‍ സൂചിപ്പിക്കുന്നത്.

പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് തയ്യാറെടുക്കുന്ന നിര്‍ണായക സമയത്താണ് ഈ വിവാദം വരുന്നത്. രാജ്യസഭാ കാലാവധി കഴിഞ്ഞാല്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാറിനെ അടുത്ത സംസ്ഥാന സെക്രട്ടറിയായി നിയമിക്കണമെന്ന നിര്‍ദ്ദേശവും ശബ്ദരേഖയില്‍ ഉള്‍പ്പെടുന്നു. മുന്‍ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ ഇഷ്ട ചോയ്‌സായിരുന്നു സന്തോഷ് കുമാറെന്നും ക്ലിപ്പില്‍ വിശേഷിപ്പിക്കുന്നു.

എറണാകുളം ജില്ലാ യൂണിറ്റിനുള്ളിലെ വിഭാഗീയതയാണ് ശബ്ദരേഖ പുറത്താകാന്‍ കാരണമെന്നാണ് സൂചന. പാര്‍ട്ടിയുടെ ആന്തരിക ഐക്യത്തിനും നേതൃത്വ വിശ്വാസതയ്ക്കും ഈ സംഭവം കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.