രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എഐസിസി ഭാരവാഹി യോഗം നാളെ

Jaihind Webdesk
Wednesday, January 3, 2024

 

ന്യൂഡല്‍ഹി: ഭാരത് ന്യായ് യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ എഐസിസി ഭാരവാഹി യോഗം നാളെ ചേരും.
യോഗത്തിൽ എഐസിസി ഭാരവാഹികളും പിസിസി ഇൻ ചാർജുമാരും പങ്കെടുക്കും. ഈ മാസം 14 നാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് ആരംഭിക്കുന്നത്. മാർച്ച് 20 ന് യാത്ര മുംബൈയിൽ സമാപിക്കും.

പ്രതിദിനം 120 കിലോമീറ്റർ സഞ്ചരിച്ച് 66 ദിവസം കൊണ്ട് ഇംഫാലിൽ നിന്ന് മുംബൈയിൽ എത്താനാണ് തീരുമാനം. പ്രത്യേകം സജ്ജമാക്കിയ ബസിലാണ് യാത്രയെങ്കിലും ദിവസവും 5–10 കിലോമീറ്റർ രാഹുല്‍ ഗാന്ധിയുടെ പദയാത്ര ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ഉറപ്പുകൾ ഭാരത് ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി വിശദീകരിക്കും. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്ക്കാണ് ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ഊന്നൽ നൽകിയത്. ന്യായ് (നീതി) എന്ന അംശമാണ് ഇത്തവണത്തെ യാത്രയിൽ ഉയർത്തിക്കാട്ടുന്നത്.

യുവാക്കൾ, കർഷകർ തുടങ്ങി വിവിധ വിഭാഗങ്ങളുമായി യാത്രയ്ക്കിടെ ബസിനുള്ളിലായിരിക്കും രാഹുൽ ഗാന്ധി സംവദിക്കുക. യാത്ര തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. യാത്രയുടെ റൂട്ട് അടക്കം അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു. യാത്ര കടന്നുപോകുന്ന 14 സംസ്ഥാനങ്ങളിലെയും പാർട്ടി അധ്യക്ഷന്മാർ നാളത്തെ യോഗത്തില്‍ പങ്കെടുക്കും.