കുർണൂൽ/ആന്ധ്രാപ്രദേശ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ആന്ധ്രാപ്രദേശിൽ പര്യടനം ആരംഭിച്ചു. പദയാത്ര ഇതോടെ മൂന്ന് സംസ്ഥാനങ്ങളിലെ പര്യടനം പൂർത്തിയാക്കി. കർണാടകയിൽ 21 ദിവസം പിന്നിട്ടാണ് ഇന്നലെ വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശില്‍ പ്രവേശിച്ചത്. സമൂഹത്തിലെ നാനാതുറകളിലുമുള്ള ജനവിഭാഗങ്ങളുമായി സംവദിച്ചാണ് പദയാത്ര കടന്നുപോകുന്നത്.
കഴിഞ്ഞ മാസം ഏഴിന് കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. നാല് ദിവസം തമിഴ്നാട്ടിലും 19 ദിവസം കേരളത്തിലൂടെയും പദയാത്ര പ്രയാണം ചെയ്തു. 21 ദിവസമാണ് കർണാടകയില്‍ യാത്ര സഞ്ചരിച്ചത്. കുർണൂൽ ജില്ലയിലെ ഛാഗി ഗ്രാമത്തിലായിരുന്നു ഇന്നലെ പദയാത്ര തങ്ങിയത്.
ആന്ധ്രാപ്രദേശിലെ കർഷക പ്രതിനിധികളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തി. അമരാവതി വികസനത്തിന്‍റെ ഭാഗമായി കുടിയിറക്കപ്പെട്ട കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകിയില്ലെന്നും പുനരധിവാസം നടത്തിയില്ലെന്നും കർഷകർ പരാതിപ്പെട്ടു. വികസന പ്രക്രിയയിൽ പങ്കാളികളായി ഭൂമിയും വസ്തുവകകളും നഷ്ടമാകുന്നവർക്ക് മതിയായ നഷ്ടപരിഹാരം കൂടി ഉറപ്പാക്കണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചു. രാജ്യപുരോഗതിയിൽ സ്ത്രീകൾ വഹിക്കുന്ന അസൂയാവഹമായ പങ്കിനെയും രാഹുൽ ഗാന്ധി ശ്ലാഘിച്ചു. ഭാരത് ജോഡോ യാത്രയിലെ സ്ത്രീ പ്രാതിനിധ്യത്തിൽ അദ്ദേഹം വലിയ മതിപ്പ് രേഖപ്പെടുത്തി.
ഇന്നു രാവിലെ ഛാഗി ഗ്രാമത്തിൽ നിന്നു തുടങ്ങിയ പദയാത്ര അദോനി ആർട്സ് ആന്‍ഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ സമാപിക്കും. വൈകുന്നേരം നാലരയ്ക്ക് ഇവിടെ നിന്ന് പുനഃരാരംഭിക്കുന്ന പദയാത്ര അരേകൽ ഗ്രാമത്തിൽ സമാപിക്കും. അരേകലിലെ പൊതു യോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കും. ഓരോ ദിവസം പിന്നിടുന്തോറും യാത്രയിലെ ജനപങ്കാളിത്തം കൂടിവരുന്നതാണ് കാണാനാകുന്നത്. 3500 കിലോമീറ്ററുകള്‍ താണ്ടുന്ന യാത്ര കശ്മീരിലാണ് സമാപിക്കുന്നത്.