രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശില്‍; മല്ലികാർജുന്‍ ഖാർഗെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും

Jaihind Webdesk
Monday, February 19, 2024

 

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 37-ാം ദിവസത്തില്‍. 10 സംസ്ഥാനങ്ങൾ പിന്നിട്ട ന്യായ് യാത്ര ഹിന്ദി ഹൃദയഭൂമിയിലൂടെ മുന്നേറുകയാണ്. ഉത്തർപ്രദേശിലൂടെ പര്യടനം തുടരുന്ന യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. കോൺഗ്രസ് പാർട്ടി കർഷകർക്കൊപ്പമാണെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ച് വ്യക്തമാക്കി. കർഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുലിന്‍റെ പ്രസ്താവന.

ഉത്തർപ്രദേശിലൂടെ മുന്നേറുന്ന ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വൈകിട്ട് പൊതുസമ്മേളനത്തിൽ സംസാരിക്കും. അമേട്ടിയിലെ ബാബുഗഞ്ചിൽ വൈകിട്ട് 4 മണിക്കാണ് സമ്മേളനം. സംഘപരിവാറിന് ബിജെപിക്കും എതിരെ പോരാടുന്നതിൽ താൻ പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധി ഓരോ ജനക്കൂട്ടത്തോടും വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ബിജെപിയുടെയും സംഘപരിവാറിന്‍റെയും രാഷ്ട്രീയ തന്ത്രങ്ങളെ അതിജീവിച്ച ന്യായ് യാത്ര ജനഹൃദയങ്ങളിലൂടെ മുന്നേറുകയാണ്. ബിജെപിയുടെയും കേന്ദ്ര സർക്കാരും ഉയർത്തുന്ന എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് രാഹുല്‍ ഗാന്ധി നീതിക്കായുള്ള തന്‍റെ ചുവടുവെപ്പ് കരുത്തോടെ തുടരുകയാണ്.

34 ദിവസങ്ങൾ കൊണ്ട് 10 സംസ്ഥാനങ്ങൾ പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് വലിയ പിന്തുണയാണ് ജനം നൽകുന്നത്. ജനുവരി 14 ന് മണിപ്പൂരിൽ നിന്നും ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിക്കും. 67 ദിവസം കൊണ്ട് 6,713 കിലോമീറ്റർ പിന്നിടുന്ന യാത്ര മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.