ബാറുകളില്‍ മദ്യത്തിന് 15 ശതമാനം വരെ വില കൂടും ; ലോക്ക്ഡൗണ്‍ നഷ്ടം നികത്താന്‍ ബെവ്കോ

Jaihind Webdesk
Friday, June 18, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന്‍റെ വില 15 ശതമാനം വരെ കൂടും.  ലോക്ക്ഡൗണ്‍ കാലത്തെ നഷ്ടം നികത്താന്‍ ബെവ്കോ സ്വീകരിച്ച നടപടിയുടെ ഫലമായാണ് ബാറുകളിലെ വില കൂടുന്നത്. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഇനി മുതല്‍ രണ്ട് നിരക്കിലായിരിക്കും മദ്യം ലഭിക്കുക.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏതാണ്ട് 400 കോടിയുടെ നഷ്ടം ബെവ്‌കോയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ ‘നഷ്ടം’ നികത്തുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ നീക്കം. ബെവ്‌കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്‍റെ വില 15 ശതമാനം വരെ വര്‍ധിപ്പിച്ചതോടെ  ഇന്നുമുതല്‍ ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്‍റെ വിലയില്‍ 15 ശതമാനത്തോളം വര്‍ധനവുണ്ടാകും.  എല്ലാത്തരം മദ്യത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. ബെവ്‌കോ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

അതേസമയം കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവിന് പിന്നാലെ ബിവറേജസിലൂടെ ആദ്യ ദിനം  വിറ്റത് 52 കോടിയുടെ മദ്യമാണ്. ബിവറേജസ് കോര്‍പ്പറേഷന് കീഴിലെ ഔട്ട്‌ലെറ്റുകളുടെ കണക്കുകള്‍ മാത്രമാണ് ഇത്. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലൂടേയും ബാറുകളിലൂടെ വില്‍പന നടന്ന മദ്യത്തിന്‍റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ഔട്ട്ലെറ്റുകളില്‍ പാലക്കാട് ജില്ലയിലെ തേന്‍കുറിശിയാണ് റെക്കോര്‍ഡിട്ടത്. ഇവിടെ മാത്രം 69 ലക്ഷം രൂപയുടെ മദ്യവില്‍പനയാണ് നടന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ ഒരു മാസത്തിലേറെയായി അടച്ചിട്ടിരുന്ന മദ്യവില്‍പന ശാലകള്‍ ഇന്നലെയാണ് തുറന്നത്. ബെവ്ക്യൂ ആപ്പ് പ്രവര്‍ത്തനസജ്ജമാകാത്തതിനാല്‍ നേരിട്ടെത്തി മദ്യം വാങ്ങുന്ന രീതിയാണ് ഉള്ളത്. ഭൂരിഭാഗം സ്ഥലങ്ങളിലും വലിയ തിരക്കാണ് കാണാനായത്.