JANAKI VS STATE OF KERALA| ജെഎസ്‌കെ സിനിമയുടെ പ്രദര്‍ശനം തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ബി. ഉണ്ണികൃഷ്ണന്‍

Jaihind News Bureau
Sunday, June 22, 2025

സുരേഷ് ഗോപി നായകനാകുന്ന ‘ജെ എസ് കെ – ജാനകി സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദര്‍ശനം തടഞ്ഞ സെന്‍സര്‍ ബോര്‍ഡിനെതിരെ കടുത്ത വിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. സിനിമയില്‍ ഉപയോഗിക്കേണ്ട പേരുകള്‍ സെന്‍സര്‍ ബോര്‍ഡ് ഇറക്കട്ടെ എന്നായിരുന്നു ഉണ്ണികൃഷ്ണന്റെ വിമര്‍ശനം. ഇത്തരം സമീപനങ്ങള്‍ക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയുടെ ടൈറ്റിലില്‍ നിന്നും കഥാപാത്രത്തിന്റെ പേരില്‍ നിന്നും ‘ജാനകി’ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ബി. ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘അതിക്രമത്തിന് ഇരയാകുന്ന ഒരു പെണ്‍കുട്ടി സംസ്ഥാനത്തിനെതിരെ നടത്തുന്ന പോരാട്ടമാണ് സിനിമയടെ ഇതിവൃത്തം. അത്തരത്തില്‍ ഒരു അതിക്രമത്തിന് ഇരയാകുന്ന പെണ്‍കുട്ടിയ്ക്ക് സീതാ ദേവിയുടെ പേരിടാന്‍ പാടില്ലെന്നാണ് പറയുന്നത്.’ എം.ബി. പത്മകുമാറിന്റെ സിനിമക്കും ഇതേ പ്രശ്‌നം ഉണ്ടായിരുന്നു. എബ്രഹാമും ജാനകിയും തമ്മിലുള്ള പ്രണയമായിരുന്നു സിനിമയുടെ പ്രമേയം. ജാനകി ജയന്തിയാക്കി മാറ്റിയപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജെ എസ് കെ – ജാനകി സ്റ്റേറ്റ് ഓഫ് കേരള’. ജൂണ്‍ 27 നായിരുന്നു ജെഎസ്‌കെയുടെ ആഗോള റിലീസ് നിശ്ചയിച്ചിരുന്നത്. സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നതെന്ന് ഇന്നയെലാണ് അണിയറക്കാര്‍ വെളിപ്പെടുത്തിയത്. കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജെ. ഫനീന്ദ്ര കുമാര്‍, സഹ നിര്‍മ്മാതാവ് സേതുരാമന്‍ നായര്‍ കങ്കോല്‍ എന്നിവരാണ്. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകതകൂടി ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്കുണ്ട്.