B Sudershan Reddy| ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: എന്‍ഡിഎയെ നേരിടാന്‍ ‘ഇന്ത്യ’യുടെ സുദര്‍ശന്‍ റെഡ്ഡി; തെലുങ്കു ദേശത്തിന് രാഷ്ട്രീയ പ്രതിസന്ധി

Jaihind News Bureau
Tuesday, August 19, 2025

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നേരിടാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജി സുദര്‍ശന്‍ റെഡ്ഡിയെ ‘ഇന്ത്യ’ മുന്നണി സംയുക്ത സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിന് പുറത്ത് ഏറെ വിശ്വാസ്യതയുള്ള റെഡ്ഡിയുടെ സ്ഥാനാര്‍ത്ഥിത്വം, എന്‍ഡിഎയെ അസ്വസ്ഥമാക്കാനും പ്രാദേശിക സഖ്യകക്ഷികളെ കുഴപ്പത്തിലാക്കാനുമുള്ള ഒരു മാസ്റ്റര്‍ സ്‌ട്രോക്കായാണ് വിലയിരുത്തപ്പെടുന്നത്. ഈ നീക്കം എന്‍ഡിഎ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയെ (ടിഡിപി) വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയുടെ പേര് പ്രഖ്യാപിച്ചത്. ഇതൊരു പ്രത്യയശാസ്ത്ര പോരാട്ടമാണെന്നും ജനാധിപത്യ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം, മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്ട്ര ഗവര്‍ണറുമായ സി.പി. രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി.

ടിഡിപിക്ക് തലവേദനയായി റെഡ്ഡിയുടെ സ്ഥാനാര്‍ത്ഥിത്വം

ആന്ധ്രാ രാഷ്ട്രീയത്തില്‍ ദീര്‍ഘകാലത്തെ ബന്ധങ്ങളുള്ള വ്യക്തിയാണ് സുദര്‍ശന്‍ റെഡ്ഡി. 1980-കളിലും 90-കളിലും ടിഡിപി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍, പാര്‍ട്ടിയുടെ രണ്ടാമനായിരുന്ന ചന്ദ്രബാബു നായിഡുവുമായി റെഡ്ഡിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ടിഡിപി ഭരണകൂടത്തിനായി നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് അദ്ദേഹമായിരുന്നു. ഈ ചരിത്രപരമായ അടുപ്പം കാരണം, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാധാകൃഷ്ണനെ പിന്തുണയ്ക്കുന്ന ടിഡിപിക്ക് റെഡ്ഡിയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്നാല്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കൊപ്പം തന്നെ ഉറച്ചുനില്‍ക്കുമെന്ന് ടിഡിപി വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

തന്ത്രപരമായ നീക്കവുമായി ‘ഇന്ത്യ’ മുന്നണി
സംഘപരിവാര്‍ പശ്ചാത്തലത്തില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നേരിടാന്‍ സുപ്രീം കോടതിയില്‍ നിന്നുള്ള ഒരാളെ അവതരിപ്പിക്കുന്നത് പ്രതിപക്ഷത്തിന് മേല്‍ക്കൈ നല്‍കുമെന്നാണ് വിലയിരുത്തല്‍. ദക്ഷിണേന്ത്യയില്‍ നിന്നൊരാള്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ഡിഎംകെയുടെയും, ഒരു രാഷ്ട്രീയക്കാരന്‍ ആകരുതെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആവശ്യങ്ങള്‍ ഒരുപോലെ തൃപ്തിപ്പെടുത്തുന്നതാണ് റെഡ്ഡിയുടെ സ്ഥാനാര്‍ത്ഥിത്വം. ആം ആദ്മി പാര്‍ട്ടിയും റെഡ്ഡിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ, അദ്ദേഹം സമ്പൂര്‍ണ്ണ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മാറിയിരിക്കുകയാണ്.

മറ്റു പാര്‍ട്ടികളുടെ നിലപാട്

ബിആര്‍എസ്, വൈഎസ്ആര്‍സിപി തുടങ്ങിയ നിഷ്പക്ഷ പാര്‍ട്ടികളുമായും ടിഡിപിയുമായും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും റെഡ്ഡിക്ക് വേണ്ടി പിന്തുണ തേടിയിട്ടുണ്ട്. എന്നാല്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.പി. രാധാകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, ഒഡീഷയിലെ ബിജു ജനതാദള്‍ (ബിജെഡി) എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്, ഇത് അവരുടെ മുന്‍ നിലപാടുകളില്‍ നിന്നുള്ള സുപ്രധാനമായ മാറ്റമാണ്.

റെഡ്ഡിയുടെ നിയമപശ്ചാത്തലം

1946-ല്‍ ജനിച്ച റെഡ്ഡി, 2011-ലാണ് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചത്. അതിനുമുമ്പ് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹ്യവും രാഷ്ട്രീയവുമായ നീതിയുടെ വക്താവെന്നാണ് ഖാര്‍ഗെ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ‘എന്‍ഡിഎ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും എന്നെ പിന്തുണയ്ക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’ എന്ന് റെഡ്ഡി പ്രതികരിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ താന്‍ ഇന്ത്യയിലെ 60% ജനങ്ങളെ പ്രതിനിധീകരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രതിപക്ഷം പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് റെഡ്ഡിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സപ്തംബര്‍ 9-നാണ് നടക്കുക.