ഉയരം നൂറ്റി അറുപത്തൊന്ന് അടി, ദ്രാവിഡ ശൈലിയില്‍ ചുറ്റുമതില്‍; അയോധ്യ രാമക്ഷേത്രം സവിശേഷതകള്‍ ഏറെ

Jaihind Webdesk
Monday, January 22, 2024

1,800 കോടിയില്‍ അധികം ചെലവാക്കിയാണ് അത്യാധുനിക രീതിയില്‍ രാമക്ഷേത്ര നിർമാണം. 2.7 ഏക്കറില്ലായാണ് പ്രധാന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനില്‍ നിന്ന് പിങ്ക് നിറത്തിലുള്ള കല്ലുകള്‍, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നായി ഗ്രാനൈറ്റും എത്തിച്ചു.

161 അടിയാണ് ക്ഷേത്ര ഗോപുരത്തിന്‍റെ ഉയരം. മൂന്ന് നിലകളിലായാണ് ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. തേക്കില്‍ തീര്‍ത്ത 44 വാതിലുകളുണ്ട്. കേരളം, മഹാരാഷ്ടട്ര എന്നിവടങ്ങളില്‍ നിന്നാണ് തേക്കിന്‍ തടി എത്തിച്ചത്. പ്രധാന ക്ഷേത്രത്തിനൊപ്പം ഏഴ് ഉപക്ഷേത്രങ്ങളുമുണ്ട്. ദ്രാവിഡ ശൈലിയില്‍ 14 അടി വീതിയില്‍ ചുറ്റുമതില്‍ പണിതിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ നിർമാണത്തിന് കോൺക്രീറ്റോ ഇരുമ്പോ ഉപയോഗിച്ചില്ലെന്നുള്ളതും പ്രത്യേകതയാണ്.

എഴുപത് ഏക്കറിൽ നിര്‍മ്മിച്ചിട്ടുള്ള ക്ഷേത്രം മഹാപ്രളയങ്ങളെയും ഭൂകമ്പങ്ങളെയും പോലും അതിജീവിക്കുമെന്നും ആയിരം വര്‍ഷം പിന്നിട്ടാലും തകരാത്ത നിര്‍മാണമാണെന്നുമാണ് അവകാശവാദം. 235 അടി വീതിയും 360 അടി നീളവും 161 അടി ഉയരവും 54,700 ചതുരശ്രയടി വിസ്തീര്‍ണവുമാണ് ക്ഷേത്രത്തിന്. 2.7 ഏക്കറിലാണ് പ്രധാന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രദക്ഷിണ വഴി കൂടി ചേര്‍ക്കുമ്പോള്‍ ഇത് ഒന്‍പതേക്കറോളം വരും. മ്യൂസിയവും മറ്റ് നിര്‍മിതികളും കൂടി ചേരുമ്പോള്‍ അയോധ്യയിലെ രാമക്ഷേത്രം 70 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. താഴെത്തെ നിലയില്‍ 166 തൂണുകള്‍, ഒന്നാം നിലയില്‍ 144 തൂണുകള്‍ രണ്ടാം നിലയില്‍ 82 തൂണുകളും ഉണ്ടാകും.

ക്ഷേത്ര മന്ദിരം നിര്‍മിച്ചിരിക്കുന്നത് പരമ്പരാഗത നാഗര്‍ ശൈലിയിലാണ്. മൂന്ന് നിലകളാണ് ഉള്ളത്. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ട്. പ്രധാന ശ്രീകോവിലില്‍ ഭഗവാന്‍ ശ്രീരാമന്റെ ബാല്യരൂപവും (ശ്രീരാം ലല്ലയുടെ വിഗ്രഹം) ഒന്നാം നിലയില്‍ ശ്രീരാം ദര്‍ബാറും ഉണ്ട്. ക്ഷേത്ര വളപ്പില്‍ നാല് മൂലകളിലും നാല് ക്ഷേത്രങ്ങളുണ്ട്. സൂര്യദേവന്‍, ഭഗവതി, ഗണപതി, ശിവന്‍ എന്നിവരെയാണ് ഈ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ വടക്ക് ഭാഗം അന്നപൂര്‍ണദേവിയുടെ ക്ഷേത്രവും തെക്ക് ഭാഗത്ത് ഹനുമാന്റെ ക്ഷേത്രവുമാണ് ഉള്ളത്. പുരാതനകാലത്തുള്ള ചരിത്രപ്രസിദ്ധമായ കിണറും  ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നുണ്ട്. ക്ഷേത്രത്തിന്റെ അടിത്തറ 14 മീറ്റര്‍ കനമുള്ള റോളര്‍-കോംപാക്ടഡ് കോണ്‍ക്രീറ്റിന്റെ പാളി ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 25,000 തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്ന പില്‍ഗ്രിംസ് ഫെസിലിറ്റി സെന്ററും ക്ഷേത്രത്തോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ടെന്നുള്ളതും വലിയ പ്രത്യേകതയാണ്.